കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനക്കെതിരെ പരിഹാസവുമായി നടൻ വിനായകൻ. ആദിവാസികളുടെ ഉന്നമനത്തിന് ബ്രാഹ്മണനോ നായിഡുവോ പോലുള്ള ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ പൊതുവെ രൂക്ഷവിമർശനമാണുയരുന്നത്.
ഈ സാഹചര്യത്തിലാണ് നടൻ വിനായകൻ സാമൂഹിക മാധ്യമത്തിലെഴുതിയ കുറിപ്പിലൂടെ പരിഹസിച്ചത്. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്ന് വിനായകൻ ഫേസ് ബുക്കിൽ എഴുതി. സുരേഷ്ഗോപിയുടെ കുടുംബത്തിന്റെ ചിത്രവും വിനായകൻ ഫ്ലാറ്റിൽ വെച്ച് നടത്തിയ നഗ്നതാ പ്രദർശനത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടൻ പങ്കുവെച്ചു.
ഗോത്രവർഗക്കാരുടെ ഉന്നമനത്തിന് ഉന്നതകുലജാതൻ ഗോത്രവർഗമന്ത്രിയാവണമെന്നായിരുന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഗോത്രവകുപ്പിന്റെ ചുമതല ലഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയം വിവാദമായതോടെ സുരേഷ് ഗോപി പ്രസ്താവന പിൻവലിച്ചിരുന്നു. രാവിലെ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചൊന്ന് എന്നാണ് സുരേഷ്ഗോപി പറയുന്നത്. വേർതിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻപ് പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നെ, പൂര നഗരയിൽ ആംബുലൻസിൽ പോയില്ലെന്നും പറഞ്ഞുനോക്കി. പിന്നെ, ഓർമ്മ വന്നപ്പോൾ തിരുത്തി.