ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ റാണാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പദല്‍വ ഗ്രാമത്തില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഭാര്യയുടെ മൂക്ക് മുറിച്ചുമാറ്റി യുവാവ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.അറസ്റ്റിലായ യുവതിയുടെ ഭർത്താവ് രാകേഷ് ബില്വാളിനെ കോടതി റിമാൻഡ് ചെയ്തു.
ഗുജറാത്തില്‍ രാകേഷിന്റെ ജോലിസ്ഥലത്തിന് സമീപത്തായിരുന്നു ദമ്ബതികളും മകനും താമസിച്ചിരുന്നത്. അവിടെവച്ച് ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് ദമ്ബതികള്‍ നാട്ടിലേക്ക് തിരിച്ചു.
യാത്രാമദ്ധ്യേ വിവാഹമോചനത്തെക്കുറിച്ച് താൻ ഭർത്താവിനോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെത്തി ബന്ധുക്കളോട് ആലോചിച്ച് തീരുമാനമെടുക്കാമെന്ന് അയാള്‍ സമ്മതിച്ചിരുന്നുവെന്നും ഇരയായ യുവതി പറഞ്ഞു.
എന്നാല്‍, വീട്ടിലെത്തിയ ഉടൻ ഭർത്താവ് തന്നെ വടികൊണ്ട് അടിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചുമാറ്റുകയുമായിരുന്നു. കണ്ടുനിന്ന മകൻ ഉറക്കെ കരഞ്ഞിട്ടും ഭർത്താവ് തന്നെ വെറുതേവിട്ടില്ലെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. 23കാരിയായ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.