തളിപ്പറമ്പ്: വിദ്യാർഥി സംഘടനയായ കെ. എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിൻ്റെ പേരിൽ തളിപ്പറമ്പ് നഗരസഭയുടെ ബഡ്സ് സ്കൂളിന് അവധി നൽകിയ നടപടി വിവാദമാകുന്നു. തൃച്ചംബരം പട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിനാണ് ഇന്ന് ചെയർപേഴ്സൺ അവധി നൽകാൻ നിർദ്ദേശം നൽകിയത്.നഗരസഭയിലെ സി.പി.എം കൗൺസിലർമാരിൽ ചിലർ സ്കൂളിലെ കുട്ടികൾക്ക് ഫ്രൂട്സുമായി എത്തിയപ്പോഴാണ് സ്കൂൾ അടച്ചിട്ടതായി കണ്ടത്. ഇവർ പതിവായി സ്കൂൾ സന്ദർശിച്ച് കുട്ടികളുടെ സുഖവിവരങ്ങൾ തിരക്കാറുണ്ട്.
സ്കൂൾ അടച്ചിട്ടതായി കണ്ട് കൗൺസിലർമാർ ചുമതലയുള്ള സ്ഥിരം സമിതി അധ്യക്ഷയെ ഫോണിൽ ബന്ധപ്പെട്ട് വിവരം തിരക്കി. അപ്പോഴാണ് അവർ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി സ്കൂളിന് അവധി നൽകിയ വിവരം അറിയിച്ചത്.
തുടർന്ന് കൗൺസിലർമാർ സ്കൂൾ പ്രിൻസിപ്പലിനെ ബന്ധപ്പെട്ടപ്പോൾ, രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി അവധിയുണ്ടോ എന്ന് ചില രക്ഷിതാക്കൾ ചോദിച്ചതിനെ തുടർന്ന് ചെയർപേഴ്സണെ ബന്ധപ്പെട്ടപ്പോൾ അവധി നൽകാൻ നിർദ്ദേശിച്ചതായും അതിൻ്റെ അടിസ്ഥാനത്തിലാണ് അവധി നൽകിയതെന്നും മറുപടി നൽകി.

തുടർന്ന് കൗൺസിലർമാർ സ്കൂൾ ചുമതലയുള്ള മെമ്പർ സെക്രട്ടറിയെയും നഗരസഭാ കുടുംബശ്രീ സി.ഡി എസ് ചെയർപേഴ്സണെയും ബന്ധപ്പെട്ടു. ഇരുവരും ഇക്കാര്യം ആരും അറിയിച്ചിട്ടില്ലെന്നാണ് മറുപടി നൽകിയത്.
സംഭവം വിവാദമായതോടെ ചെയർപേഴ്സൻ്റെ നിർദ്ദേശപ്രകാരം സ്കൂൾ തുറന്ന് രജിസ്റ്ററിൽ ഹോം വിസിറ്റ് എന്ന് രേഖപ്പെടുത്താൻ ശ്രമം നടത്തിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കു വേണ്ടി സ്കൂൾ എന്നതിലുപരി ഹോം കെയർ സെൻ്റർ എന്ന രീതിയിൽ വിഭാവനം ചെയ്ത സ്ഥാപനത്തിൽ സങ്കുചിത രഷ്ട്രീയത്തിൻ്റെ പേരിൽ അവധി നൽകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. വിദ്യാഭ്യാസ രാഷ്ട്രീയം അനുവദിച്ച സ്കൂളുകളെ പോലും കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ബാധിച്ചിരുന്നില്ല.
തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ പക്വതയില്ലാത്ത നടപടി കാരണം ഭിന്നശേഷിക്കാരായ ഇരുപതോളം കുരുന്നുകളുടെ ഒരു ദിവസത്തെ മാനസീകോല്ലാസമാണ് നഷ്ടപ്പെട്ടത്. ഇതിനെതിരായി ബാലാവകാശ കമ്മീഷനും കുടുംബശ്രീ ജില്ലാ മിഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് തളിപ്പറമ്പ് നഗരസഭയിലെ സി.പി.എം കൗൺസിലർമാർ