ചെന്നൈ: തമിഴ്നാട് ബജറ്റിൽ തമിഴ് ഭാഷയുടെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ വൽക്കരിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു. കൂടാതെ വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി പത്ത് കോടി രൂപയും ലോക തമിഴ് ഒളിമ്പ്യാഡ് നടത്താനായി ഒരു കോടി രൂപയും അനുവദിച്ചു.
മധുരയിൽ ഭാഷാ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമായി. ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യും. ഇതിനായി പത്ത് കോടിയും അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ ദുബായിലും സിംഗപ്പൂരിലുമടക്കം നടത്താൻ തീരുമാനമായി. കൂടാതെ മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റും.
രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സംസ്ഥാന ബജറ്റിൽ ആണ് പ്രഖ്യാപനം. പരന്തൂർ വിമാനത്താവളത്തിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. കേന്ദ്രവിഹിതത്തിനായി അഭിമാനം നഷ്ടപ്പെടുത്തില്ല. 2000 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷപദ്ധതി നടപ്പാക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.