മോഹൻലാലിനെ കൊണ്ടുതന്നെ സ്വയം ട്രോളിച്ച തരുൺ മൂർത്തി വൈറലാക്കി സോഷ്യൽ മീഡിയ

09:39 AM Jun 03, 2025 | AVANI MV

പ്രിൻസി തില്ലങ്കേരി

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം വെറും 17 ദിവസം കൊണ്ട് 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. 200 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് തുടരും. പഴയ മോഹൻലാലിനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ ഒന്നടങ്കം ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ വാഴ്ത്തി.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ഇതോടെ തുടരും മാറുകയും ചെയ്തു. മോഹൻലാലിന്റെ മാന്ത്രിക അഭിനയമുഹൂർത്തങ്ങൾ കണ്ട് തീയറ്ററിൽ കയ്യടി ഉയർന്നപ്പോൾ കൂട്ടത്തിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒന്നുകൂടെയുണ്ട്. ചില മോഹൻലാൽ ട്രോളുകൾ. ചിത്രത്തിൽ മോഹൻലാലിന് തന്നെ ചില സെൽഫ് ട്രോളുകൾ നിറഞ്ഞ ഡയലോ​ഗുകൾ തരുൺമൂർത്തി നൽകിയിട്ടുണ്ട്. അവയെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നതും.

 ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ ചളിയായി പോകാൻ സാധ്യതയുളള ആ ഡയലോ​ഗുകളും സീനുകളും വളരെ തൻമയതത്തോടെ മോൻലാൽ കെെകാര്യം ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഒരു അഭിമുഖത്തിൽ ഈ സെൽഫ് ട്രോളുകളെ കുറിച്ച് തരുൺമൂർത്തി തുറന്ന് സംസാരിക്കുന്നുണ്ട്.  'ലാലേട്ടൻ ആ സീനുകളൊക്കെ എൻജോയ് ചെയാതാണ് ചെയ്തത്. ആ നേരമൊക്കെ ലാലേട്ടൻ കൂറെ ചിരിച്ചു. സീൻ പറഞ്ഞപ്പോഴും എടുക്കുമ്പോഴും ആ ചിരിയുണ്ടായിരുന്നുവെന്നും' തരുൺ മൂർത്തി പറയുന്നു. ലാലേട്ടനെ മാത്രമല്ല പ്രേക്ഷകരെയും ചിരിപ്പിച്ചിട്ടുണ്ട് ആ സെൽഫ് ട്രോളുകൾ

മല‍ങ്കൾട്ട്

സോഷ്യൽ മീ‍‍ഡിയ റിവ്യൂവർ അശ്വന്ത് കോക്ക് മോഹൻലാൽ സിനിമയെ കുറിച്ച് നടത്തിയ വിവാദമായ പരാമർശമാണ് 'മലങ്കൾട്ട്'. തുടരും സിനിമയിൽ ഈ പരാമർശം സംവിധായകൻ ഉപയോ​ഗിച്ചിട്ടുണ്ട്.  മോഹൻലാൽ അവതരിപ്പിക്കുന്ന ബെൻസ് എന്ന കഥാപാത്രത്തിന്റെ മകൻ പവി ബെൻസിന്റെ കാറിനെ മലങ്കൾട്ട് എന്ന് വിശേഷിപ്പിക്കുന്ന രം​ഗമുണ്ട് ചിത്രത്തിൽ. അതിന് ബെൻസ് ഒരു മറുപടിയും നൽകുന്നുണ്ട് 'എന്ത് വാക്കാടാ നീ ഉപയോ​ഗിക്കുന്നെ മലങ്കൾട്ടോ?' എന്ന്. തീയറ്ററിൽ ചിരിപടർത്തിയ ഒരു രം​ഗം കൂടിയാണിത്. 

കൺകണ്ടത് നി‍ജം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് മലെെക്കോട്ടെെ വാലിബൻ. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്ന വാലിബൻ പക്ഷേ തീയറ്ററിൽ പരാജയമായി. നിരവധി ട്രോളുകളും ചിത്രത്തിന് നേരെ ഉയർന്നു. അതിലേറെയും ഉപയോ​ഗിച്ചത് 'കൺകണ്ടത് നിജം' എന്ന വാക്കായിരുന്നു. ഇതും തുടരും സിനിമയിൽ ഉപയോ​ഗിച്ചിട്ടുണ്ട്. സിനിമയിൽ മോഹൻലാലിന്റെ ഭാര്യയായി എത്തുന്ന ശോഭനയുടെ കഥാപാത്രത്തോട് നമ്മുക്ക് ഇന്ന് പുറത്ത് നിന്ന് കഴിക്കാം എന്ന് പറയുന്ന സമയത്ത് ശോഭനയുടെ കഥാപാത്രം നിജം എന്ന് ചോദിക്കുമ്പോൾ കൺകണ്ടത് നിജം എന്ന് മോഹൻലാൽ മറുപടി നൽകുന്നുണ്ട്.
ഇതും ഒരു സെൽഫ് ട്രോളാണ്.


കഞ്ഞി എടുക്കട്ടെ /  വെട്ടിയിട്ട വാഴത്തണ്ട്

തുടരും സിനിമയിൽ  ഉപയോ​ഗിച്ചിട്ടുളള മറ്റ് രണ്ട് സെൽഫ് ട്രോളുകളാണ് 'കഞ്ഞി എടുക്കട്ടെ'യും 'വെട്ടിയിട്ട വാഴത്തണ്ടും'. വി എ ശ്രീകുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ മറ്റൊരു വേഷപ്പകർച്ചയിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. ഇതിൽ സോഷ്യൽ മീഡിയയിൽ നിറന്ന ഡയലോ​ഗായിരുന്നു 'കഞ്ഞി എടുക്കട്ടെ മാണിക്യ'. വിഷമത്തിൽ കാര്യങ്ങൾ വിവരിക്കുന്ന മാണിക്യനെ നോക്കി കഞ്ഞി എടുക്കട്ടെ എന്ന മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചോദ്യമാണ് ട്രോളുകൾക്ക് വിധേയമായത്. ഈ ഡയലോ​ഗ് തന്റെ കാർ പോലീസ് സ്റ്റേഷനിൽ ആയതിന്റെ വിഷമം പറയുന്ന മോഹൻലാലിന്റെ കഥാപാത്രത്തോട് ശോഭ ചോദിക്കുന്നതായാണ് അവതരിപ്പിച്ചിട്ടുളളത്.

മറ്റൊന്ന് വെട്ടിയിട്ട വാഴത്തണ്ടാണ്. മുകളിൽ സൂചിപ്പിച്ച സീനിൽ തന്നെയാണ് വെട്ടിയിട്ട വാഴത്തണ്ടെന്ന പ്രയോ​ഗവും ഉളളത്. കാറ് നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുന്ന ബെൻസിനോട് ശോഭന 'അതിനിങ്ങനെ വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടന്നിട്ട് എന്ത് കാര്യം?' എന്ന് ചോദിക്കുന്നുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് 'വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കണ കണ്ട'എന്ന ഡയലോ​ഗുളളത്. ഒരാൾ മരിച്ചു കിടക്കുമ്പോൾ അത്രയും വികാരഭരിതമായ സന്ദർഭത്തിൽ പറയാൻ പറ്റിയ ഡയലോ​ഗല്ല ഇതെന്ന വിമർശങ്ങളായിരുന്നു അന്ന് ഉയർന്നത് അതോടെ ഈ ഡയലോ​ഗും സീനും ട്രോളുകളിൽ ഇടം നേടി.

താടിയിവിടെ ഇരുന്താൽ ആർക്കാടാ പ്രച്ചനെ?

ഒടിയന് ശേഷം മോഹൻലാൽ താടിവച്ച് മാത്രമാണ് അഭിനയിക്കുന്നത്, താടി വടിച്ച് അഭിനയിക്കുന്നില്ല എന്ന വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടരും സിനിമയുടെ ട്രെയിലറിൽ മോഹൻലാൽ ചോദിക്കുന്ന 'ടേയ് ഇന്ത താടിയിരുന്താൽ ആർക്കാടാ പ്രച്ചനെ' എന്ന ചോദ്യം അതിനുളള മറുപടിയായാണ് തരുൺമൂർത്തി അവതരിപ്പിച്ചിരിക്കുന്നത്.