കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവത്തിന് തിരി തെളിഞ്ഞു

10:22 AM Sep 14, 2025 | Kavya Ramachandran

മുഴക്കുന്ന്: കഥകളി എന്ന വിശ്വകലയുടെ ജന്മ നാട്ടിൽ നടക്കുന്ന സൗത്ത് സോൺ കഥകളി ഉത്സവത്തിന് മൃദംഗ ശൈലേശ്വരി ക്ഷേത്രമുറ്റത്ത് തിരിതെളിഞ്ഞു. കേന്ദ്ര സാംസ്ക്കാരിക വകുപ്പ് തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെൻ്റർ മൃദംഗശൈലേശ്വരി ക്ഷേത്രവുമായി  സഹകരിച്ചാണ് ഏട്ടു ദിവസം നീണ്ടുനിൽക്കുന്ന കഥകളി ഉത്സവം നടത്തുന്നത്.

 പ്രശസ്ത കഥകളി നടൻ സദനം ബാലകൃഷ്ണൻ  തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ കൾച്ചർ സെന്റർ ഡയറക്ടർ കെ കെ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ ക്ഷേത്രം മുൻ ട്രസ്റ്റി ചെയർമാൻ ശ്രീ എ കെ മനോഹരൻ, മെമ്പർമാരായ പ്രേമരാജൻ, പി.നാരായണൻ,രഘു എന്നിവർ പങ്കെടുത്തു. കോട്ടയത്ത് തമ്പുരാൻ്റെ നാട്ടിൽ നടക്കുന്ന കഥകളി ഉത്സവത്തിൽ അദ്ദേഹത്തിൻ്റെ വിഖ്യാത ആട്ടക്കഥകളാണ് പൂർണ രൂപത്തിൽ അരങ്ങേറുന്നത്. കഥകളി രംഗത്തെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കലാകാരന്മാർ ഉത്സവത്തിൻ്റെ ഭാഗമാകും. വേഷം പാട്ട്, വാദ്യം ചുട്ടി എന്നിവയിൽ മികവു പുലർത്തുന്ന കലാകാരന്മാരാണ് ഉത്സവത്തിൽ അരങ്ങ് സമ്മാനിക്കുക.


പച്ചയുടെയും കത്തിയുടെയും താടിയുടെയും മിനുക്കിൻ്റെയും അഭിനയ തികവും സൗന്ദര്യവും കഥാഭംഗിയും ഒത്തിണങ്ങുന്ന കോട്ടയത്ത് തമ്പുരാൻ്റെ ബകവധം ആട്ടക്കഥയുടെ ആദ്യ ഭാഗമാണ് ശനിയാഴ്ച അരങ്ങിലെത്തിയത്.

 കലാമണ്ഡലം രവികുമാർ  കലാമണ്ഡലംആദിത്യൻ സദനം വിജയൻ തുടങ്ങിവർ വേഷത്തിലും കലാമണ്ഡലം ഹരീഷ് നമ്പുതിരി സദനം ശിവദാസൻ തുടങ്ങിയവ പാട്ടിലും കലാനിലയം ഉദയൻ നമ്പൂതിരി, സദനം ദേവദാസ്, കലാമണ്ഡലം മുരളി തുടങ്ങിയവർ പിന്നണിയിലും പ്രവർത്തിച്ചു.ഞായറാഴ്ച രാവിലെ 10 മുതൽ കഥാഭാഗത്തിൻ്റെ ചൊല്ലിയാട്ടവും വൈകീട്ട് നാലു മുതൽ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ബകവധം രണ്ടാം ഭാഗം കഥകളിയും നടക്കും.