കണ്ണൂർ : കേരളത്തിൽ ദേശീയ പ്രസ്ഥാനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലാത്ത കാലത്താണ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് പി.പി. മുകുന്ദൻ സംഘടനാ പ്രവർത്തനമാരംഭിച്ചതെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്യാഗോജ്ജ്വലമായ സംഘടനാ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സ്വയം തെരഞ്ഞെടുത്ത വഴിയിലൂടെ അദ്ദേഹം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. മികച്ച സംഘാടകനായ അദ്ദേഹത്തിന്റെ നേതൃപാഠവം ദേശീയ പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ മേൽവിലാസ മുണ്ടാക്കിക്കൊടുത്തു. ബൂത്ത് തലത്തിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണ് അദ്ദേഹം എന്നും പ്രാധാന്യം നൽകിയത്. ഏറ്റവും ചെറിയ കാര്യത്തിൽ പോലും വലിയ ശ്രദ്ധ വേണമെന്ന് അദ്ദേഹം പൊതുസമൂഹത്തെ പഠിപ്പിച്ചു. വലിയ പരിപാടികൾ സംഘടിപ്പിച്ച് അത് വിജയിപ്പിക്കാൻ അദ്ദേഹത്തിനായി. എല്ലാ മേഖലയിലും അദ്ദേഹത്തിന് സജീവ ശ്രദ്ധയുണ്ടായിരുന്നു.
എല്ലാ പ്രവർത്തകരുടെയും പ്രശ്‌നങ്ങൾ കണ്ടറിയാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ മികച്ച ജനകീയ നേതാക്കളിലൊരാളാണ് പി.പി. മുകുന്ദൻ. ദീർഘ വീക്ഷണമുള്ള നേതാവയിരുന്നു അദ്ദേഹം. ബിജെപിക്ക് തൊട്ടു കൂടായ്മയുള്ള, മാറ്റി നിർത്തപ്പെട്ട കാലഘട്ടത്തിലും പി.പി. മുകുന്ദൻ സ്വാധീന ശക്തിയായി മാറി. രാഷ്ട്രീയത്തിൽ ശത്രുക്കളില്ലെന്നും മറിച്ച് പ്രതിയോഗികൾ മാത്രമേ ഉള്ളൂ എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
വ്യക്തിജീവിതത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെ നൂറു കണക്കിന് പ്രവർത്തകരെ വാർത്തെടുത്തു. ഇന്ന് നമുക്ക് ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകരാണെന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് നടക്കാനുള്ള സാഹചര്യമുണ്ടാക്കിയത് മുകുന്ദേട്ടനെപോലുള്ള നേതാക്കളുടെ നിസ്വാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ സ്വാഗതവും ടി.സി. മനോജ് നന്ദിയും പറഞ്ഞു.