വരുമാനം കുറഞ്ഞ 42 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായത്തിനുള്ള തുക ഭാഗികമായേ നല്‍കാനാകൂ

07:36 AM Nov 04, 2025 | Suchithra Sivadas

താഴ്ന്ന വരുമാനക്കാരായ 42 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായത്തിനുള്ള തുക ഭാഗികമായേ നല്‍കാനാകൂ എന്ന് വൈറ്റ് ഹൗസ് കോടതിയില്‍ അറിയിച്ചു. പൊതു സേവനങ്ങളെ തളര്‍ത്തുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ റെക്കോര്‍ഡ് ദൈര്‍ഘ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണിത്.

സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം  വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, നവംബറിലെ പേയ്മെന്റുകള്‍ക്കായി കണക്കാക്കിയ 9 ബില്യണ്‍ ഡോളറിന്റെ ചെലവിലേക്ക് ട്രംപ് ഭരണകൂടം 4.65 ബില്യണ്‍ ഡോളര്‍ അടിയന്തര ഫണ്ടായി ഉപയോഗിക്കണമെന്ന് കഴിഞ്ഞ ആഴ്ച രണ്ട് ഫെഡറല്‍ കോടതികള്‍ വിധിച്ചതിന് പിന്നാലെയാണിത്. ഒരു വീടിന് ശരാശരി $356 എന്ന നിരക്കിലുണ്ടായിരുന്ന സ്‌നാപ് ഫണ്ടിംഗിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. നിലവില്‍ 8 അമേരിക്കക്കാരില്‍ ഒരാള്‍ കുടുംബാവശ്യങ്ങള്‍ക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി കഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.


അതേ സമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധിത അവധിയിലാണ്. അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും ഇതുവരെ ഫലം കണ്ടില്ല.