എട്ടുമാസം മുമ്പാണ് ജയിലിന്റെ കമ്പി മുറിച്ച് തുടങ്ങിയത് ; ജയില്‍ ചാടുമെന്ന വിവരം അഞ്ചു തടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമി

06:28 AM Jul 26, 2025 |


ജയില്‍ ചാടാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ച് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമി ജയിലില്‍ വെച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എട്ടുമാസം മുമ്പാണ് ജയിലിന്റെ കമ്പി മുറിച്ച് തുടങ്ങിയതെന്ന് ഗോവിന്ദച്ചാമി വ്യക്തമാക്കി. ഒരിക്കലും പുറത്തിറങ്ങില്ല എന്ന് കരുതിയതിനാലാണ് ജയില്‍ ചാടിയതെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ജയിലിലെ മറ്റ് അഞ്ച് തടവുകാര്‍ക്ക് കൂടി ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന വിവരം അറിയാമായിരുന്നു. പക്ഷേ ഇന്ന് ജയില്‍ ചാടും എന്ന കാര്യം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഗോവിന്ദച്ചാമി വിശദീകരിച്ചത്. മറ്റ് തടവുകാര്‍ ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിയെ പ്രോത്സാഹിപ്പിച്ചു. ജയില്‍ ചാടിയാല്‍ ശിക്ഷ വെറും ആറുമാസം എന്ന് ആരോ പറഞ്ഞു കൊടുത്തുവെന്നും ഗോവിന്ദച്ചാമി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഹാക്സോ ബ്ലേഡ് അന്തേവാസിയില്‍ നിന്നാണ് ലഭിച്ചതെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു. ജയില്‍ മോചിതരാവയവരുടെ തുണികള്‍ ശേഖരിച്ച് വടമുണ്ടാക്കി. ഫെന്‍സിങ്ങിന്റെ തൂണില്‍ കുരുക്കിട്ട് തുണി കൊണ്ടുണ്ടാക്കിയ വടത്തിലൂടെ മുകളില്‍ കയറി. തിരിച്ചിറങ്ങാനും തുണി കൊണ്ടുണ്ടാക്കിയ വടം ഉപയോഗിച്ചതായും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചിരുന്നു. ജയില്‍ ചാടിയ കേസില്‍ രണ്ടാഴ്ചത്തേക്കാണ് ഗോവിന്ദച്ചാമിയെ റിമാന്‍ഡ് ചെയ്തത്. വിയ്യൂരിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ മേധാവി പിന്നീട് തീരുമാനമെടുക്കും.