ധർമ്മസ്ഥലയിൽ നടന്ന കൂട്ടബലാൽസംഗങ്ങളും കൂട്ടക്കൊലകളും; കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിലും പരാതി

11:21 PM Jul 21, 2025 |


കണ്ണൂർ: കർണാടകയിലെ പ്രധാന  ധർമ്മസ്ഥലയിൽ നടന്ന കൂട്ടബലാൽസംഗങ്ങളും കൂട്ടക്കൊലകളും പുറത്തുവന്ന സാഹചര്യത്തിൽ  കൊലപാതകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിലും ഒരു പരാതി ലഭിച്ചു.  പുളിമ്പറമ്പിൽ താമസിക്കുന്ന കെ.പി. അനീഷാണ് ഏഴ് വർഷംമുമ്പ് തന്റെ പിതാവ് കൊല്ലപ്പെട്ടത് അന്വേഷി ക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് പോലീസിൽ തിങ്കളാഴ്ച്ച പരാതി നൽകിയത്.

ഇടുക്കി സ്വദേശിയായ അനീഷിൻ്റെ പിതാവ് കെ.ജെ ജോയ് ആയുർവ്വേദ ചികിത്സകനായി കർണാടക ബെൽത്തങ്ങാടിയിലാണ് നിരവധി കാലമായി താമസിച്ചിരുന്നത്. 2018 ഏപ്രിൽ അഞ്ചിന് മൂഡഭദ്രക്കടുത്ത്  ഒരാൾക്ക് ആയുർവ്വേദ ചികിത്സ നടത്തി തിരിച്ചു വരുമ്പോൾ ഗുണ്ടക്കല്ലൂരെന്ന സ്ഥലത്തെത്തിയപ്പോൾ ബൈക്കിന് പിറകിൽ ഒരു മിനിലോറി ഇടിച്ചു നിർത്താതെ പോകുകയും ജോയി മരണപ്പെടുകയും ചെയ്തു. 

അതുവഴി പോവുകയായിരുന്ന ഒരു പെൺകുട്ടി ഇതിന് സാക്ഷിയായിരുന്നു. നീല ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ച മിനിലോറിയാണ് ബൈക്കിനിടിച്ചതെന്ന് പെൺകുട്ടി മൂഡഭദ്ര പോലീ സിന് മൊഴിനൽകിയിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മിനിലോറി പിടിച്ചെടുത്തെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ലോറി വിട്ടുകൊടുത്ത് സാക്ഷികൾ ഇല്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്‌തു. ധർമ്മസ്ഥലയിൽ ജോയിയുടെ പേരിലുള്ള ഭൂമിയിൽ കുറേഭാഗം മാഫിയ സംഘം കയ്യടക്കിയിരുന്നു. 

ഇപ്പോഴും 20 ഏക്ര സ്ഥലം ജോയിയുടെ പേരിൽ തന്നെ ഉണ്ടത്രെ. ഈ സ്ഥലം തട്ടിയെടുക്കാനാണ് പിതാവിനെ വണ്ടിയിടിപ്പിച്ച് കൊന്നതെന്നാണ് മകൻ്റെ ആരോപണം. ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്ന സുഭാഷ്‌ചന്ദ്ര ജെയ്‌നിൻ്റെ സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയതിന് പിറകിലെന്നും അനീഷ് ആരോപിക്കുന്നു. 

പിതാവിൻ്റെ മരണ ശേഷം വലിയ തോതിൽ ഭീഷണി ഉയർന്നതിനെ തുടർന്ന്  കഴിഞ്ഞ ഏഴ് വർഷമായി ധർമ്മ സ്ഥലയിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയാണെന്ന് അനീഷ് പറയുന്നു. അതിനാൽ കേസുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ധർമ്മസ്ഥലയിലെ ഒട്ടേറെ സംഭവങ്ങൾ പുറ ത്തുവരികയും ആക്ഷൻ കമ്മിറ്റി രൂപം കൊള്ളുകയും ചെയ്ത്‌ ധൈര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നതെന്ന് അനീഷ് പറഞ്ഞു.

ധർമ്മസ്ഥലയിലെ കൊലപാതകങ്ങളും ബലാൽസംഗങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹി കർണാടക ഷിരൂരിൽ മണ്ണിടിച്ചലിൽപ്പെട്ട് മരണ മടഞ്ഞ കോഴിക്കോട്ടെ അർജുനിനെ കണ്ടെത്തുന്നതിന് വേണ്ടി പോരാട്ടം നടത്തിയ മനാഫിനൊപ്പമാണ് അനീഷ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.