+

കണ്ണൂർ ഓർക്കുന്നു; വികസനമേകിയ മുൻമുഖ്യമന്ത്രിയെ

കണ്ണൂരിന്  പോരാട്ടവീര്യം മാത്രമല്ല വികസനവും നൽകിയ മുഖ്യമന്ത്രിയായിരുന്നു വി. എസ് അച്യുതാനന്ദൻ. വി. എസിന്റെ നേതൃത്വത്തിൽ 2006-ൽ അധികാരത്തിലെത്തിയ എൽ. ഡി. എഫ് സർക്കാരാണ്  കണ്ണൂരിലെ പബ്‌ളിക് ഹെൽത്ത് ലാബോട്ടറി നാടിന് സമർപ്പിച്ചത്.

 കണ്ണൂർ: കണ്ണൂരിന്  പോരാട്ടവീര്യം മാത്രമല്ല വികസനവും നൽകിയ മുഖ്യമന്ത്രിയായിരുന്നു വി. എസ് അച്യുതാനന്ദൻ. വി. എസിന്റെ നേതൃത്വത്തിൽ 2006-ൽ അധികാരത്തിലെത്തിയ എൽ. ഡി. എഫ് സർക്കാരാണ്  കണ്ണൂരിലെ പബ്‌ളിക് ഹെൽത്ത് ലാബോട്ടറി നാടിന് സമർപ്പിച്ചത്. ധർമശാലയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിക്ക് തുടക്കമിട്ടത് അന്നത്തെ വി. എസ് സർക്കാർ തന്നെയായിരുന്നു. 2006-ലെ എൽ.ഡി. എഫ് സർക്കാരിന്റെ കാലത്തു തന്നെ തോട്ടടയിലെ ഹാൻഡ് ലൂം ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ചു  നടന്ന നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയും പ്രഖ്യാപിച്ചിരുന്നു. 

ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒരു കോടിരൂപയും അന്നത്തെ വി. എസ്. സർക്കാർ വകയിരുത്തി.  കണ്ണൂരിലെ പരമ്പരാഗത തൊഴിലാളികൾക്കു താങ്ങും തണലുമായി വി. എസ് സർക്കാർ നിന്നു. 2006-ലെ  ബഡ്ജറ്റിൽ കൈത്തറി മേഖലയ്ക്ക് 20  കോടി രൂപ  സർക്കാർ നീക്കിവെച്ചിരുന്നു. 2007-ൽ കൈത്തറി ഉൽപന്നങ്ങൾക്ക് വാറ്റ്   നികുതി ഒഴിവാക്കി കൊടുക്കുകയും ചെയ്തു. ആധുനിക വൽക്കരണംവഴി കണ്ണൂരിലെ കൈത്തറിയെ  ബ്രാൻഡാക്കിമാറ്റാനും അതുവഴി തൊഴിലാളികൾക്ക് ആശ്വാസമേകാനുമാണ് വി. എസ് സർക്കാർ ശ്രമിച്ചത്. കമ്യൂണിസ്റ്റ് സർക്കാരിന് ജീവശ്വാസമേകിയ ദിനേശ് ബീഡി തൊഴിലാളികളെയും വി. എസിന്റെ നേതൃത്വത്തിലുളള ഇടതു  സർക്കാർ കൈവിട്ടില്ല. ദിനേശിന്റെ വൈവിധ്യവൽക്കരണത്തിനായി നാലു കോടിയാണ് ബഡ്ജറ്റിൽ അനുവദിച്ചത്. 

തലശേരിയിൽ പുതിയ മിനിസിവൽ സ്‌റ്റേഷൻ നാടിന് സമർപ്പിച്ചതും വി. എസ് മുഖ്യമന്ത്രിയായ കാലത്താണ്. വടക്കൻ കേരളത്തിലെ പൈതൃകനഗരങ്ങളിലൊന്നായ തലശേരിയിലെ പൈതൃക ടൂറിസം പദ്ധതി തുടങ്ങിവെച്ചതും വി. എസിന്റെ കാലത്തു തന്നെയാണ്. തലായിയിലെ ഫിഷിങ് ഹാർബർ പദ്ധതി തുടങ്ങിയതും വി. എസ് മുഖ്യമന്ത്രിയായ 2008-ജനുവരി 21-നായിരുന്നു.  കണ്ണൂർ വിമാനത്താവളത്തിന്റെ തറക്കല്ലിട്ട മുഖ്യമന്ത്രിയും വി. എസ് അച്യുതാനന്ദനാണ്. 2010 ഡിസംബർ 17നാണ് വി. എസ്   മൂർഖൻ പറമ്പിൽ നടന്ന ചടങ്ങിൽ ശിലാസ്ഥാപനം നടത്തിയത്.

facebook twitter