പിണറായിസത്തിന്റെ കൈപ്പുരസം പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോള്‍ മനസിലായിക്കാണും ; പി വി അന്‍വര്‍

07:56 AM Jun 23, 2025 |


നിലമ്പൂരിലെ സാഹചര്യം വിലയിരുക്കാനുള്ള സി പി എം പ്രവര്‍ത്തക യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ രംഗത്ത്.

ആര്‍ എസ് എസ് - സി പി എം സഹകരണ വിവാദ പരാമര്‍ശത്തില്‍ മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഗോവിന്ദനെ പരോക്ഷമായി ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു വാര്‍ത്ത. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിച്ചു എന്ന് കേട്ടപ്പോള്‍ എനിക്ക് അതിശയം തോന്നിയില്ലെന്നാണ് പി വി അന്‍വര്‍ അഭിപ്രായപ്പെട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാര്‍ട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയില്‍ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പിണറായിസത്തിന്റെ കൈപ്പുരസം പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോള്‍ മനസിലായിക്കാണുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്കും പാവപ്പെട്ട സഖാക്കള്‍ക്കും വേണ്ടി പിണറായിസം നിര്‍വ്വചിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രമെന്നും അന്‍വര്‍ കുറിച്ചിട്ടുണ്ട്.

അന്‍വറിന്റെ കുറിപ്പ്

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സി പി എം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത കേട്ടു.
മൈക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയരുതെന്ന് ''സംസ്ഥാന സെക്രട്ടറിയായ'' ഗോവിന്ദന്‍ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!
എനിക്ക് അതിശയം തോന്നിയില്ല.
പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാര്‍ട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയില്‍ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇത്.
പിണറായിസത്തിന്റെ കൈപ്പുരസം പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോള്‍ മനസിലായിക്കാണും
സംസ്ഥാനത്തെ ജനങ്ങള്‍ക്കും പാവപ്പെട്ട സഖാക്കള്‍ക്കും വേണ്ടി പിണറായിസം നിര്‍വ്വചിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം.