കായ ലോട്ടെ റസീന യുടെ ആത്മഹത്യ എസ്.ഡി.പി.ഐയുടെ താലിബാനിസത്തിൻ്റെ തെളിവെന്ന് കെ.കെ രാഗേഷ്

11:54 PM Jun 21, 2025 | Desk Kerala

കണ്ണൂർ: ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് കായ ലോട് പറമ്പായില്‍ ഭർതൃമതിയായറസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ' എസ്ഡിപിഐ ക്രിമിനലുകളാണ് കേസില്‍ അറസ്റ്റിലായത്. 

എസ്ഡിപിഐ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയാണ്. ആണ്‍ സുഹൃത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്നത് വ്യാജ പ്രചാരണമാണ്. സ്ത്രീകള്‍ക്കെതിരെ ഫത്വ ഇറക്കുന്നവരാണ് എസ്ഡിപിഐ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെതാലിബാന്‍ പതിപ്പാണ് എസ്ഡിപിഐ. താലിബാന്‍ രീതിയാണ് എസ്ഡിപിഐയുടേത്. അഫ്ഗാനിസ്ഥാനല്ല കേരളമെന്ന് എസ്ഡിപിഐ മനസ്സിലാക്കണം. താലിബാനിസത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. കോണ്‍ഗ്രസ്സ് ലീഗ് പിന്തുണ എസ്ഡിപിഐക്ക് വളമാകുകയാണ്. കായലോട് സംഭവത്തില്‍ കോണ്‍ഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് നിലപാട് പറയണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടു.

ജൂണ്‍ 15 ന്ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ സുഹൃത്തിനോട് സംസാരിച്ചുനിന്നിരുന്ന റസീനയെ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായി സ്വദേശികളായ എം.സി മന്‍സിലില്‍ വി.സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ റഫ്നാസ് ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. 

യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള നഴ്സറി ഫാമിൻ്റെ മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. 

റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.