+

സഹോദരന്‍മാര്‍ രണ്ട് പേര്‍ക്കും കൂടി വധു ഒന്ന്; തീരുമാനത്തിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് യുവതി

സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം കഴിച്ചു. ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കളാണ് നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി യുവതിയെ വിവാഹം കഴിച്ചത്

ഷിംല: സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം കഴിച്ചു. ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കളാണ് നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി യുവതിയെ വിവാഹം കഴിച്ചത്.യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് വധു സുനിത ചൗഹാനും വരന്മാരായ പ്രദീപും കപില്‍ നേഗിയും മാധ്യമങ്ങളോട് പറഞ്ഞു. ഷില്ലായി ഗ്രാമത്തില്‍ നിന്നുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപിലിനു വിദേശത്താണ് ജോലി.

ജൂലൈ 12 ന് ആരംഭിച്ച വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടുനിന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഹിമാചല്‍ പ്രദേശിലെ നിയമങ്ങള്‍ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ട്. 'ജോഡിദാര' എന്നാണ് ആചാരത്തിനു പേര്. ബധാന ഗ്രാമത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആചാരത്തെക്കുറിച്ച്‌ അറിയാമായിരുന്നെന്നും, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും വധു സുനിത പറഞ്ഞു. 

ഈ ആചാരം പിന്തുടര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു കൂട്ടായ തീരുമാനമായിരുന്നെന്നും പ്രദീപ് പറഞ്ഞു. ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിയിലുള്ള സമൂഹമാണ് ഹട്ടി. മൂന്നു വര്‍ഷം മുന്‍പ് ഇവരെ പട്ടികവര്‍ഗമായി പ്രഖ്യാപിച്ചു. ഈ ഗോത്രത്തില്‍ നൂറ്റാണ്ടുകളായി ബഹുഭര്‍ത്തൃത്വം നിലവിലുണ്ട്.

facebook twitter