ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർത്ഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അദ്ധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. .
സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർദ്ധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക - മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്. കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും.
ഇതേപോലെയാണ് അക്രമണോത്സുകതയുടെ കാര്യവും. കുട്ടികളിൽ മയക്കുമരുന്നുകളിലേക്കും ആയുധങ്ങളിലേക്കും തിരിയുന്ന മാനസികാവസ്ഥ രൂപപ്പെടുന്നതിന്റെ സാമൂഹികവും മാനസികവുമായ കാരണങ്ങൾ കണ്ടെത്താൻ കഴിയണം. കൂട്ടുകുടുംബങ്ങൾ തകർന്ന് ന്യൂക്ലിയർ കുടുംബങ്ങളുണ്ടായപ്പോൾ തലമുറകളിലൂടെ അതുവരെ പകർന്നുകിട്ടിയിരുന്ന സൽക്കഥകളും അവയിലെ മൂല്യസത്തകളും കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടു. വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന കുട്ടിയെ സമപ്രായക്കാർ പോലുമല്ലാത്ത മയക്കുമരുന്ന് ഏജന്റുമാർ തങ്ങളുടെ സ്വാധീനത്തിലാക്കുന്നത്. അക്രമവാസന പ്രോത്സാഹിപ്പിക്കുന്ന റീലുകളും സിനിമകളും സഭ്യേതരമായ ദൃശ്യങ്ങളും അവർക്ക് അപ്രാപ്യമാവണം. അറിവു പകർന്നുകിട്ടുന്ന സൈറ്റുകളിലേക്കേ അവർ കടന്നുചെല്ലുന്നുള്ളൂ എന്നുറപ്പുവരുത്തണം.
നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്.
ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉന്നയിച്ച നിർദേശങ്ങൾ:
Ø അധ്യാപക-വിദ്യാർത്ഥി ജാഗ്രതാ സമിതി എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. കോളേജുകളിലും വിദ്യാലയങ്ങളിലും സ്റ്റുഡന്റ് ഗൈഡൻസ് സപ്പോർട്ട് പ്രോഗ്രാം വേണമെന്ന നിർദേശവുമുയർന്നു.
Ø വിദ്യാർഥികളിൽ കായികക്ഷമത വികസിപ്പിക്കിന്നത്തിനുള്ള പദ്ധതികൾ രൂപീകരിക്കണം.
Ø വീടും വിദ്യാലയവും ചേർന്ന് കുട്ടികയുടെ വ്യക്തിത്വം വികസിപ്പിക്കുന്ന സംയുക്ത ചുമതലയായി ഹോം ചാർട്ടർ രൂപപ്പെടുത്തണം.
Ø എൻ.എസ്.എസ്, സ്‌കൗട്ട്, എസ്.പി.സി തുടങ്ങിയ വോളണ്ടിയർമാരെ ഉൾപ്പെടുത്തി മെന്ററിംഗ് ശൃംഖല ഉണ്ടാക്കുക.
Ø ട്യൂഷൻ സെന്ററുകളും കോച്ചിംഗ് സെന്ററുകളും നിരീക്ഷണത്തിൽ കൊണ്ടുവരണം.
Ø റാഗിങ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങൾ മറികടക്കാൻ എസ്.പി.സി ഗ്രൂപ്പുകൾ, ഹെൽത്ത് ക്ലബ്ബുകൾ, ലൈഫ് സ്‌കിൽ പരിശീലനം എന്നിവ ഏകോപിച്ച് സ്ഥിരം സഹായസംവിധാനം ഓരോ സ്‌കൂളിലും ഉറപ്പാക്കണം
Ø വിദ്യാർഥികളിൽ നിന്നു വരുന്ന പരാതികൾ പരിശോധിക്കാൻ സ്‌പെഷ്യൽ മോണിറ്ററിംഗ് ടീം എല്ലാ കലാലയങ്ങളിലും ഉണ്ടാവണം.
Ø അധ്യാപകരും അലുമിനിയും യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന സുഹൃത് സമിതികൾ രൂപീകരിച്ച് വിദ്യാർഥികൾക്ക് മാനസിക, അക്കാദമിക പിന്തുണ നൽകുന്ന സംവിധാനം സ്‌കൂളുകളിൽ ഉണ്ടാവണം.
Ø പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയുക്തമായി ബ്രിഡ്ജ് കോഴ്‌സുകളും ഇൻഡക്ഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കണം.
Ø വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും നടത്തണം.
Ø ആറുമാസത്തിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മെഡിക്കൽ ചെക്കപ്പ് നടത്തണം.
Ø കുട്ടികൾ കൂടുതൽ സമയം മൊബൈൽഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമൂലമുള്ള സ്‌ക്രീൻ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ട പരിപാടികൾ ആവിഷ്‌കരിക്കണം.
Ø ലഹരിയ്ക്ക് അടിമയായവരെ റീഹാബിലിറ്റേറ്റ് ചെയ്ത ശേഷം അവരെ പൊതുസമൂഹത്തോടൊപ്പം ഇണക്കിച്ചേർക്കുന്നതിന് വേണ്ട പിന്തുണാ സംവിധാനം ഒരുക്കണം.
Ø 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയാണ് കൂടുതലും ലഹരിമരുന്ന് കച്ചവടക്കാർ ക്യാരിയേഴ്‌സ് ആക്കി മാറ്റുന്നത്. അവരുടെ കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ ചെലുത്തണം. അവർക്ക് കൗൺസിലിങ്ങും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റു സംവിധാനങ്ങളും ഉറപ്പുവരുത്തണം.
Ø ടൂറിസം മേഖലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മോണിറ്ററിങ് ശക്തിപ്പെടുത്തണം.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, വീണാ ജോർജ്, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.