
തിരുവനന്തപുരം : കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് മേയ് ആറിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരം പൂവച്ചൽ പുളിങ്കോട് ‘ഭൂമിക’ വീട്ടിൽ പ്രിയരഞ്ജനാണ് കേസിലെ പ്രതി.
പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ (15) പ്രിയരഞ്ജൻ മനപ്പൂർവം കാറിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കൾക്കു മുന്നിൽ വെച്ചാണ് പ്രിയരഞ്ജൻ കാറിടിപ്പിച്ചത് കൊലപ്പെടുത്തിയത്.
റോഡിൽ സൈക്കിളിൽ കയറാൻ ശ്രമിക്കുകയായിരുന്ന ആദിശേഖറിനെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണു പ്രിയരഞ്ജനെതിരെ ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിയാൻ കാരണമായത്.
സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ചു കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അതേസമയം, ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമായിരുന്നു പ്രിയരഞ്ജന്റെ വാദം.