തിരുവനന്തപുരത്ത് ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്

12:26 PM Apr 18, 2025 | AJANYA THACHAN

തിരുവനന്തപുരം: വെള്ളറടയില്‍ ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസ്. ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആന്‍സിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആന്‍സി മരിക്കുകയായിരുന്നു.

പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മാറ്റാന്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു 108 അധികൃതര്‍ നല്‍കിയ മറുപടി.

ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയുണ്ട്. ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുരിശുമല തീര്‍ഥാടനം പ്രമാണിച്ച് സ്പെഷ്യല്‍ ഡ്യൂട്ടിയുള്ളതിനാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് വിട്ടുനല്‍കാനാകില്ലെന്നാണ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് അറിയിച്ചത്. 

ആശുപത്രിയില്‍ വെറുതെ കിടക്കുന്ന ആംബുലന്‍സ് രോഗിക്ക് വേണ്ടി വിട്ടുനല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്ന് മെമ്പര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ഇട്ടിരിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ ആശുപത്രിയിലെ ഓക്സിജന്‍ തീരുമെന്നും മെമ്പര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിനെ വിളിപ്പിച്ചുനോക്കിയെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയറില്‍ നിന്ന് പറയുന്നു. 

എന്തെങ്കിലും അത്യാഹിതം വന്നാല്‍ ഉപയോഗിക്കാനായാണ് ആംബുലന്‍സ് മാറ്റിയിട്ടിരിക്കുന്നതെന്നും ഇവര്‍ പറയുന്നുണ്ട്. ജില്ലയില്‍ മറ്റ് ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ഒന്നരമണിക്കൂര്‍ ഇവര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ സി.എച്ച്.സിയില്‍ നിന്ന് ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അമരവിളയില്‍ വെച്ചാണ് ആന്‍സി മരണത്തിന് കീഴടങ്ങിയത്. 

ആന്‍സിയോടൊപ്പം കാഴ്ചപരിമിതിയുള്ള ഭര്‍ത്താവ് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ക്ക് ആശുപത്രിയിലേക്ക് പോകാന്‍ 108 ആംബുലന്‍സ് മാത്രമായിരുന്നു ആശ്രയം. ഇതൊക്കെ കൊണ്ട് പൊതുപ്രവര്‍ത്തകരും ആശുപത്രിയില്‍ നിന്ന് ഡോക്ടറും ഇടപെട്ടിട്ടും ആന്‍സിക്ക് സഹായം ലഭ്യമാക്കാനായില്ല.