+

ചൊടിച്ചിട്ടൊന്നും കാര്യമില്ല, യുഡിഎഫ് വരുത്തിവെച്ച 18 മാസത്തെ ക്ഷേമ പെന്‍ഷനും കൊടുത്തു തീര്‍ത്തത് എല്‍ഡിഎഫ്, കണക്കുകള്‍ അക്കമിട്ട് നിരത്തി തോമസ് ഐസക്, നിലമ്പൂരില്‍ ചര്‍ച്ചയായി ക്ഷേമ പെന്‍ഷന്‍

ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പരാമര്‍ശം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്നു.

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ പരാമര്‍ശം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ് വര്‍ധിപ്പിച്ച പെന്‍ഷനും 18 മാസത്തെ യുഡിഎഫ് കുടിശ്ശികയും കൊടുത്തതെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

യുഡിഎഫ് സര്‍ക്കാര്‍ 30 ലക്ഷത്തോളം പേര്‍ക്ക് 600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കിയിരുന്നത്. ഇത് 18 മാസത്തെ കുടിശ്ശികയാക്കിയാണ് സര്‍ക്കാരിന്റെ കാലവധി അവസാനിച്ചതും. എന്നാല്‍, എല്‍ഡിഎഫ് വന്നതിനുശേഷം പെന്‍ഷന്‍ 1,600 രൂപയാക്കി വര്‍ധിപ്പിക്കുകയും യുഡിഎഫിന്റെ കാലത്തെ മുഴുവന്‍ കുടിശ്ശികയും കൊടുത്തു തീര്‍ക്കുകയും ചെയ്തു. 62 ലക്ഷം പേര്‍ക്കാണ് എല്‍ഡിഎഫ് പെന്‍ഷന്‍ നല്‍കുന്നത്.

യുഡിഎഫ് പെന്‍ഷന്‍ കുടിശ്ശികയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ബാലിശമാണെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ചൂണ്ടിക്കാട്ടി. കണക്കുകള്‍ അക്കമിട്ട് നിരത്തിയ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

2011-16-ലെ യുഡിഎഫിന്റെ ദുര്‍ഭരണകാലത്ത് ക്ഷേമപെന്‍ഷന്‍ കുടിശികയൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വല്ലാതെ പാടുപെടുകയാണ് യുഡിഎഫ് നേതാക്കള്‍. പെന്‍ഷന്‍ വിതരണത്തിന് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതിരുന്ന കാലം. വര്‍ഷം ഇത്രയും കഴിഞ്ഞപ്പോള്‍, ആ ഓര്‍മ്മകള്‍ ജനം മറന്നുകഴിഞ്ഞുവെന്ന ധാരണയില്‍ എന്തൊക്കെ' അഭ്യാസങ്ങളാണ് അവര്‍ കാട്ടിക്കുട്ടുന്നത്? കേരളജനത ഒരിക്കലും മറക്കാത്ത കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും നാളുകളാണത്. എന്തെല്ലാം നാടകങ്ങളായിരുന്നു അന്നും.

ചിത്രം ഒന്നിലെ വാര്‍ത്ത നോക്കൂ. വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ. 'എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ എന്ന് മുഖ്യമന്ത്രി'. 2015 ഡിസംബര്‍ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടാണ്. ഒരു യുഡിഎഫ് നേതാവിന്റെ പതിവ് ഗിമ്മിക്ക്. ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ടേ താന്‍ ശംബളം വാങ്ങൂ പോലും!

ഈ നാടകം കളിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി? എത്ര മാസത്തെ പെന്‍ഷന്‍ കുടിശിക വന്നപ്പോഴാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഈ നാടകം കളിക്കേണ്ടി വന്നത്? 2015 ഡിസംബര്‍ 23 നാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്. 2016 മെയ് 25-ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. അതായത്, മേല്‍പ്പറഞ്ഞ പ്രസ്താവന നടത്തിയ ശേഷം ഉമ്മന്‍ചാണ്ടി അധികാരത്തിലിരുന്നത് 154 ദിവസങ്ങള്‍.
ഇതിനിടയില്‍ എത്രമാസത്തെ കുടിശിക എന്നു കൊടുത്തു, കൊടുത്തത് തന്നെ എത്രപേര്‍ക്ക് കിട്ടി.
ഈ രണ്ടുചോദ്യങ്ങള്‍ക്കാണ് യുഡിഎഫുകാര്‍ മറുപടി പറയേണ്ടത്. 

ആദ്യം എത്ര മാസത്തെ കുടിശിക ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വേണം. നാം ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞതായി ഇങ്ങനെയൊരു വാചകം കാണാം. ''ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ട്''.

അപ്പോള്‍ ഒരു കാര്യം സമ്മതിക്കാം. ക്ഷേമപെന്‍ഷന്‍ ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ടെന്ന് ഉമ്മന്‍ചാണ്ടി 2015 ഡിസംബര്‍ 23 ന് പരസ്യമായി സമ്മതിച്ചിരുന്നു.  അപ്പോള്‍, പിന്നീടുള്ള ദിവസങ്ങളില്‍ ഈ കുടിശികയും കൊടുക്കണം, തന്മാസത്തെ പെന്‍ഷനും കൊടുക്കണം. അങ്ങനെ കൊടുത്തതിന്റെ വല്ല രേഖയും യുഡിഎഫ് നേതാക്കള്‍ക്ക് ഹാജരാക്കാനുണ്ടോ 
2015 ഡിസംബര്‍ 23 നു ശേഷം, ആറു മുതല്‍ 11 മാസം വരെ വിവിധക്ഷേമപെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ പണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവു വല്ലതും കൈയിലുണ്ടോ? ഈ കുടിശിക കിട്ടിയെന്ന് തെളിയിക്കാന്‍ ഗുണഭോക്താക്കളുടെ പാസ്ബുക്കോ മറ്റോ ഹാജരാക്കാമോ?

ഇനി അടുത്ത ചോദ്യം. ആറു മുതല്‍ 11 മാസം വരെ കുടിശികയുണ്ടെന്നാണെല്ലോ ഉമ്മന്‍ചാണ്ടി 2015 ഡിസംബറില്‍ സമ്മതിച്ചത്. അവ ഏതൊക്കെയാണ് എന്ന വിവരം വാര്‍ത്തയില്‍ ഇല്ല.' ചില പെന്‍ഷന്‍ 6 മാസം കുടിശികയുണ്ട്. ചിലത് 11 മാസവും.

ഒരു പെന്‍ഷന്‍ 6 മാസം കുടിശികയുണ്ടെന്ന് 2015 ഡിസംബറില്‍ പറയണമെങ്കില്‍, ആ കുടിശിക എന്നു മുതല്‍ തുടങ്ങണം? 2015 ജൂലൈ മുതല്‍. അല്ലേ. 2015 ജൂലൈ വരെ പെന്‍ഷന്‍ മുടക്കമില്ലാതെ കൊടുത്തു. ആ മാസം മുതല്‍ 2015 ഡിസംബര്‍ വരെ കുടിശിക വന്നു. അതല്ലേ ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അര്‍ത്ഥം. 11 മാസം കുടിശിക വന്ന പെന്‍ഷന്‍ മുടങ്ങിയത് 2015 ഫെബ്രുവരി മുതലും. ലളിതമായ കണക്കാണ്. യുഡിഎഫ് നേതാക്കള്‍ക്ക് മനസിലാകാതിരിക്കില്ല.

ഇതില്‍ തര്‍ക്കത്തിന് പഴുതില്ല. കാരണം 6 മുതല്‍ 11 മാസം വരെ ക്ഷേമപെന്‍ഷന്‍ കുടിശിക വന്നെന്നു സമമതിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ആ കുടിശികക്കണക്ക് ശരിയാണോ എന്നാണ് ഇനി പരിശോധിക്കാന്‍ പോകുന്നത്.
ചിത്രം രണ്ട് നോക്കുക.

ക്ഷേമപെന്‍ഷന്‍ കുടിശിക സംബന്ധിച്ച്, 2015 ജൂലൈ രണ്ടിന് അന്നത്തെ സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ മുനീര്‍ നിയമസഭയില്‍ രാജു എബ്രഹാം എംഎല്‍എയ്ക്കു നല്‍കിയ മറുപടിയാണ്.
അതില്‍ പറയുന്നു. 2014 സെപ്തംബര്‍ മുതല്‍
വാര്‍ദ്ധക്യകാല പെന്‍ഷന്‍ എട്ടുമാസം കുടിശിക
വികലാംഗ പെന്‍ഷന്‍ എട്ടുമാസം കുടിശിക
വിധവാ പെന്‍ഷന്‍ എട്ടുമാസം കുടിശിക
50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരുടെ പെന്‍ഷന്‍ എട്ടുമാസം കുടിശിക
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ പത്തുമാസം കുടിശിക.
ഈ മറുപടിയുടെ തീയതി 2015 ജൂലൈ 2. 2014 സെപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള കുടിശികയുടെ വിവരമാണല്ലോ ഇത്. നമ്മുടെ കണക്കില്‍ ഇത് 10 മാസമുണ്ട്.  മുനീറിന്റെ കണക്കില്‍ പക്ഷേ, എട്ടേയുള്ളു. രണ്ടു വിരല്‍ മടക്കാന്‍ മറന്നുപോയതാവാം. തല്‍ക്കാലം. അതു പോകട്ടെ എന്നു വെയ്ക്കാം.

പക്ഷേ, മുനീറിന്റെ കണക്കു പ്രകാരം കുടിശിക 2014 സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്നു. ആ കണക്ക്, 2015 ഡിസംബറില്‍ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയ കുടിശികയുമായി ഒത്തുപോകുന്നതല്ല.
മുനീര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയ കുടിശിക എന്നാണ് ഉമ്മന്‍ചാണ്ടി കൊടുത്തത്? ആ കുടിശിക എപ്പോഴാണ് ഉപഭോക്കാവിന്റെ കൈയില്‍ കിട്ടിയത്.? ഇതു രണ്ടിനും യുഡിഎഫുകാരുടെ കൈയില്‍ തെളിവ് വല്ലതുമുണ്ടോ? 2014ലെ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ പണമനുവദിച്ച സര്‍ക്കാന്‍ ഉത്തരവ്? കുടിശിക കൈപ്പറ്റിയ പാസ്ബുക്ക്? എന്തെങ്കിലും ഹാജരാക്കാമോ, ജനങ്ങളെ ബോധ്യപ്പെടുത്താന്‍?

2014' സെപ്തംബര്‍ മാസത്തിന് മുമ്പ് പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്തതിന്റെ തെളിവ് ഞാന്‍ ചോദിക്കുന്നില്ല. മേല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ ശേഷം നമുക്ക് ആ കേസെടുക്കാം.
പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പണമനുവദിച്ച ഉത്തരവു മാത്രം പോര, അത് ഗുണഭോക്താവിന്റെ കൈയിലെത്തി എന്നു തെളിയിക്കാന്‍ പാസ്ബുക്കും ഹാജരാക്കണമെന്ന് കട്ടായം പറയാന്‍ കാരണമുണ്ട് . ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച ചര്‍ച്ച ഉമ്മന്‍ചാണ്ടിയുടെ പത്രസമ്മേളന വാര്‍ത്തയുണ്ടല്ലോ. അതില്‍ മറ്റൊരു വിവരം കൂടിയുണ്ട്. ആ പത്രസമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രേ!
''പെന്‍ഷന്‍ വിതരണം നേരത്തെ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിരുന്നില്ല''.

2015 ആഗസ്റ്റിലാണ് ഓണക്കാലം. ഓണസമ്മാനമായി അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുടിശിക വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നത്രേ. പക്ഷേ, ആ പണം അര്‍ഹതപ്പെട്ടവന്റെ കൈയില്‍ എത്തിയില്ല.
അപ്പോള്‍ ഇവിടെ രണ്ടു സാഹചര്യങ്ങളുണ്ട്. ഒന്ന്, 2014ലെ കുടിശിക തീര്‍ക്കാന്‍ പണം അനുവദിക്കുകപോലുമുണ്ടായില്ല.. രണ്ട്, അനുവദിച്ച പണം കിട്ടേണ്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യം..
അപ്പോള്‍ അടുത്ത പ്രശ്‌നം ഇതാണ്. 

തപാല്‍ വകുപ്പു മൂലം എത്ര കോടി വിതരണം ചെയ്യാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്? അത് എന്നു മുതലാണ് കുടിശിക വന്നത്? തപാല്‍വകുപ്പു വഴി വിതരണം ചെയ്യാന്‍ കഴിയാത്ത കുടിശിക, മറ്റേതെങ്കിലും മാര്‍ഗത്തില്‍ കൊടുക്കാന്‍ ശ്രമിച്ചിരുന്നോ? അത് വിതരണം ചെയ്യാന്‍ എന്ത് ബദല്‍ സംവിധാനമാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയത് ?
ഈ ചോദ്യങ്ങള്‍ക്കും യുഡിഎഫ് മറുപടി പറയണം.

ഇവിടെ യുഡിഎഫ് നേതാക്കള്‍ക്ക് - പ്രത്യേകിച്ച് വി.ടി. ബലറാമിന് ഞാന്‍ വേറൊരു അസൈന്‍മെന്റ് കൂടി നല്‍കുകയാണ്.
തപാല്‍ വകുപ്പിനെ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച തുകയും അവര്‍ വിതരണം ചെയ്ത തുകയും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ആ വിവരം പക്ഷേ, ഞാനിവിടെ ഹാജരാക്കിയ മാതൃഭൂമി വാര്‍ത്തയില്‍ ഇല്ല. പക്ഷേ, തപ്പിയാല്‍ കിട്ടും. ഒരു മാസം കൂടി പുറകോട്ടു പോകണം.

അസൈന്‍മെന്റ് ഇതാണ്. പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിനെ എത്ര രൂപ ഏല്‍പ്പിച്ചെന്നാണ് പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത്? ആ തുകയില്‍ എത്ര രൂപ തപാല്‍വകുപ്പ് വിതരണം ചെയ്തുവെന്നും എത്ര തുക വിതരണം ചെയ്തില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത്?
അടുത്ത ചോദ്യം, ആ തുക, അതായത് തപാല്‍ വകുപ്പിന് വിതരണം ചെയ്യാന്‍ കഴിയാതെപോയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ തുക എപ്പോഴാണ് പെന്‍ഷന്‍കാരുടെ കൈയില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്തിച്ചത്? എത്ര രൂപ വീതം?
ഈ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ കാര്യങ്ങള്‍ക്ക് ഒരു തെളിച്ചം വരും.

യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച 18 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക ഞങ്ങള്‍ കൊടുത്തു തീര്‍ത്ത കാര്യം പറയുന്നതാണല്ലോ അവരെ ചൊടിപ്പിക്കുന്നത്. ചൊടിച്ചിട്ടൊന്നും ഒരുകാര്യവുമില്ല. പകരം, മുനീര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയ 2014 സെപ്തംബര്‍ മുതലുള്ള കുടിശിക തീര്‍ത്തതിന്റെ നാള്‍ വഴികള്‍ പറയൂ. ഈ കുടിശിക തീര്‍ക്കാന്‍ ധനവകുപ്പ് പണമനുവദിച്ച ഉത്തരവിന്റെ നമ്പരും തീയതിയുമെങ്കിലും പറയൂ.
ആഗസ്റ്റില്‍ ഓണം പ്രമാണിച്ച് പെന്‍ഷന്‍ വിതരണം തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ച തുകയെത്ര? അതിലെത്ര, ഗുണഭോക്താവിന്റെ കൈയിലെത്തി? എത്ര തുക തപാല്‍ വകുപ്പില്‍ മിച്ചമിരുന്നു? പിന്നീടെപ്പോള്‍ ഏതു സംവിധാനം വഴി ആ പണം ഗുണഭോക്താവിന്റെ കൈയിലെത്തിച്ചു?

ഈ സംശയങ്ങള്‍ക്കുത്തരം യുഡിഎഫ് നേതൃത്വം ജനങ്ങളെ ബോധ്യപ്പെടുത്തൂ.
എന്നിട്ട് ബാക്കി തുടരും.

 

facebook twitter