+

അമേരിക്ക ഇറാനെ വിരട്ടാന്‍ കാരണം ഡോളറിനെ ഒഴിവാക്കിയത്, എല്ലാ രാജ്യങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്, സൈനികമായി അമേരിക്ക തന്നെ ലോക ഛത്രാധിപതിയെന്ന് തോമസ് ഐസക്

അമേരിക്ക ഇറാനെ ആക്രമിച്ചിന് പിന്നില്‍ ഡോളറിലുള്ള വിനിമയം ഒഴിവാക്കിയതാകാം കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്.

കൊച്ചി: അമേരിക്ക ഇറാനെ ആക്രമിച്ചിന് പിന്നില്‍ ഡോളറിലുള്ള വിനിമയം ഒഴിവാക്കിയതാകാം കാരണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ഇറാഖിലെ സദ്ദാം ഹുസൈനെതിരെയും, ലിബിയയിലെ ഗദ്ധാഫിക്കെതിരെയും പിന്നീട് സിറിയയിലെ ആസാദിനെതിരെയും അമേരിക്ക നടത്തിയ കടന്നാക്രമണങ്ങള്‍ എല്ലാം ഡോളറിനു പകരം മാറ്റ് വിദേശ നാണയങ്ങള്‍ അന്തര്‍ദേശീയ വ്യാപാരത്തില്‍ ഉപയോഗിക്കുന്നതിനെ ചെറുക്കുന്നതിന് കൂടിയായിരുന്നെന്ന് അദ്ദേഹം പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

യുദ്ധം തുടങ്ങിയത് അമേരിക്കയുടെ അറിവോടെ. ഇറാനെതിരെ ഏറ്റവും മാരകമായ കടന്നാക്രമണം നടത്തിയതും അമേരിക്ക. എന്നിട്ട് യുദ്ധം അവസാനിപ്പിച്ചത്തിന്റെ പേരില്‍ നൊബേല്‍ സമ്മാനം നേടാന്‍ ശ്രമിക്കുകയാണ് ട്രംപ്. ട്രംപിന് നൊബേല്‍ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന് പറയാന്‍ ആവില്ല. എന്നാല്‍ ഒരു കാര്യം തീര്‍ച്ച ഡോളര്‍ ലോക നാണയവ്യവസ്ഥയ്ക്ക് നേരിട്ടിരുന്ന അടിയന്തിര ഭീക്ഷണിക്ക് താല്‍ക്കാലിക ശമനം നേടാന്‍ ട്രംപിന് കഴിഞ്ഞു. 
2000-ത്തില്‍ ഇറാഖിലെ സദ്ദാം ഹുസൈനെതിരെയും, 2011 ല്‍ ലിബിയയിലെ ഗദ്ധാഫിക്കെതിരെയും പിന്നീട് സിറിയയിലെ ആസാദിനെതിരെയും അമേരിക്ക നടത്തിയ കടന്നാക്രമണങ്ങള്‍ എല്ലാം ഡോളറിനു പകരം മാറ്റ് വിദേശ നാണയങ്ങള്‍ അന്തര്‍ദേശീയ വ്യാപാരത്തില്‍ ഉപയോഗിക്കുന്നതിനെ ചെറുക്കുന്നതിന് കൂടിയായിരുന്നു.

ഈ പരമ്പരയില്‍ അവസാനത്തേതാണ് ഇറാനെതിരായ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍. 2000 മുതല്‍ ഇറാന്‍ മറ്റ് ലോക നാണയങ്ങള്‍ ഡോളറിനു പകരം ഉപയോഗിക്കാന്‍ തുടങ്ങി. 2008 ല്‍ ഇതിനുവേണ്ടി പ്രത്യേകമൊരു കച്ചവട കേന്ദ്രവും സൃഷ്ട്ടിച്ചു. ഡോളര്‍ ഇല്ലാതെ ചൈനയും, റഷ്യയുമായി വ്യാപാരം തുടങ്ങി. ബ്രിക്‌സ് രാജ്യങ്ങളുടെ നാണയത്തില്‍ താല്‍പര്യം കാണിച്ചു തുടങ്ങി. 

മറ്റ് അറബ് രാജ്യങ്ങളും ഈ മാതൃക പിന്തുടരുവാന്‍ തുടങ്ങിയാല്‍ ഡോളര്‍ ലോക നാണയ വ്യവസ്ഥയുടെ ഭാവി പരുങ്ങലില്‍ ആവും. ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപ് പരസ്യഭീക്ഷണി നടത്തിയതോടെ ബ്രിക്‌സിന്റെ പുതിയ നാണയത്തില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങി. പുതിയ നാണയം സൃഷ്ടിക്കാനുള്ള ഏതൊരു പ്രവര്‍ത്തനത്തെയും ശത്രുതാ പരമായ പ്രവര്‍ത്തനമായി കാണും. ഏതറ്റം വരെയും പോകുമെന്ന് ഇറാന്റെ കാര്യത്തില്‍ തെളിയിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്കയായി ഏറ്റവും സുശക്ത സാമ്പത്തിക ശക്തി. അതുകൊണ്ട് ഡോളറിനെ ലോക നാണയമായി, എല്ലാ രാജ്യങ്ങളും അംഗീകരിച്ചു. അമേരിക്കയാവട്ടെ ആര് 35 ഡോളര്‍ കൊണ്ടുവന്നാലും ഒരൗണ്‍സ് സ്വര്‍ണ്ണം പകരം നല്‍കാമെന്നും ഏറ്റു. 

പക്ഷേ, അമേരിക്കന്‍ ഡോളറില്‍ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ആരും സ്വര്‍ണ്ണം മേടിക്കാന്‍ അമേരിക്കയിലേക്ക് ചെല്ലാറില്ലായിരുന്നു. അമേരിക്ക ആവട്ടെ ഇഷ്ടംപോലെ ഡോളര്‍ അച്ചടിച്ചു ലോകം മുഴുവന്‍ സൈനികത്താവളങ്ങള്‍ ഉണ്ടാക്കുവാനും നിക്ഷേപങ്ങള്‍ നടത്തുവാനും തുടങ്ങി. വിയറ്റ്‌നാം യുദ്ധത്തില്‍ തിരിച്ചടിയുണ്ടായപ്പോള്‍ പലര്‍ക്കും അമേരിക്കന്‍ പ്രതാപത്തില്‍ സംശയം തോന്നി തുടങ്ങി. അവര്‍ സ്വര്‍ണമായി മാറ്റിയെടുക്കാന്‍ ഭീമമായ തുകകള്‍ അമേരിക്കന്‍ കേന്ദ്രബാങ്കിനു മുന്‍പില്‍ സമര്‍പ്പിക്കാന്‍ തുടങ്ങി.

കുറേക്കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് നിക്‌സണ്‍ ബോധ്യമായി, അധികം താമസിയാതെ ആവശ്യക്കാര്‍ക്ക് കൊടുക്കുവാനുള്ള സ്വര്‍ണ്ണം അമേരിക്കയുടെ കയ്യില്‍ ഇല്ലാത്ത സ്ഥിതിവരുമെന്ന്. 1971-ല്‍ പ്രസിഡണ്ട് നിക്സണ്‍ ഡോളറിനു പകരം സ്വര്‍ണം കൈമാറ്റം ചെയ്യാമെന്ന ഉറപ്പ് പിന്‍വലിച്ചു. അതോടെ മറ്റെല്ലാ നാണയവും പോലെ ഡോളറും ഫ്‌ലോട്ടിങ് നാണയമായി. ഡോളറിന്റെ മൂല്യം ആവശ്യവും ലഭ്യതയും അനുസരിച്ചു കൂടുകയും കുറയുകയും ചെയ്യും. ഇതൊരു വലിയ പ്രതിസന്ധിയായി, കാരണം ഡോളര്‍ വില്‍ക്കാന്‍ വരുന്നവരായിരുന്നു കൂടുതല്‍. ഈ പ്രതിസന്ധിയില്‍ നിന്ന് ഡോളറിന്റെ രക്ഷിച്ചത് പെട്രോ - ഡോളര്‍ ആയിരുന്നു.

ഡോളറിനു ആവശ്യക്കാര്‍ കുറഞ്ഞുവരുന്ന അവസ്ഥയാണ് 70-കളുടെ ആദ്യം ഉണ്ടായിരുന്നതെന്ന് പറഞ്ഞല്ലോ? എന്നാല്‍ ഉയര്‍ന്ന വിലയ്ക്കുള്ള പെട്രോള്‍ മുഴുവന്‍ ഡോളറില്‍ വില്‍ക്കുകയും ആ പണം മുഴുവന്‍ അമേരിക്കന്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ ഡോളറിന്റെ ആവശ്യം കുത്തനെ ഉയര്‍ന്നു. ലോക നാണയമായി ഡോളര്‍ തുടര്‍ന്നു. ഇതിന്റെ പിന്നില്‍ വലിയപങ്ക് പെട്രോ - ഡോളര്‍ വഹിച്ചു. ഇതിനു ശേഷം അമേരിക്കന്‍ നയതന്ത്രത്തിന്റെയും ഇടപെടലുകളുടെയും ഒരു പ്രധാന ഉന്നം പെട്രോ - ഡോളറിന്റെ സംരക്ഷണമായിത്തീര്‍ന്നു. 

ഇറാന്റെ ഒത്തുതീര്‍പ്പിന്റെ രഹസ്യ വ്യവസ്ഥകളെന്തെന്ന് നമുക്കറിയില്ല. പക്ഷേ, വളരെ വ്യക്തമായ സന്ദേശമാണ് അറബ് ലോകത്തിനു നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായി നീങ്ങാന്‍ ഒരാളും ധൈര്യപ്പെടരുത്. ഇസ്രായേലുണ്ട് ഇടപെടുവാന്‍. വേണ്ടിവന്നാല്‍ അമേരിക്ക തന്നെ നേരിട്ട് ആക്രമിക്കും. മറുത്ത് ചോദിക്കാന്‍ ഇന്ന് ലോകത്ത് ആരുമില്ല. സാമ്പത്തികമായി ക്ഷീണത്തിലായിരിക്കാം പക്ഷെ സൈനികമായി അമേരിക്ക തന്നെ ലോക ഛത്രാധിപതി. ഡോളറിനെ ആരും തൊട്ടുകളിക്കേണ്ട.

 

facebook twitter