കമൽ ഹാസനും മണിരത്നവും ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിൽ സിനിമ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ പറഞ്ഞതിലും നേരത്തെ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ് തഗ് ലൈഫ്.
കരാർ പ്രകാരം റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷമായിരുന്നു സിനിമയുടെ ഒടിടി റിലീസ് പദ്ധതിയിട്ടത്. എന്നാൽ ചിത്രത്തിന്റെ ദയനീയ പരാജയത്തെത്തുടർന്ന് നാലാമത്തെ ആഴ്ച മുതൽ സിനിമ സ്ട്രീം ചെയ്യും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. പറഞ്ഞതിനും നേരത്തെയുള്ള റിലീസിനെത്തുടർന്ന് നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് തുക വെട്ടികുറച്ചെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ 130 കോടിക്കായിരുന്നു സിനിമയുടെ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന് വിറ്റത്. എന്നാൽ ഇപ്പോൾ അത് 110 കോടിയായി കുറച്ചെന്നാണ് റിപ്പോർട്ട്.
അതേസമയം, നോർത്തിൽ നാഷണൽ മൾട്ടിപ്ലെക്സ് ചെയിനുകൾ തഗ് ലൈഫ് നിർമാതാക്കൾക്ക് ഫൈൻ ഏർപ്പെടുത്തിയിരിക്കുകയാണ്. നോർത്തിൽ തമിഴ് ചിത്രങ്ങൾ മൾട്ടിപ്ലെക്സുകളിൽ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്റർ റിലീസും ഒടിടി സ്ട്രീമിങ്ങിനുമിടയിൽ കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇടവേളയെങ്കിലും വേണം. എന്നാൽ നാല് ആഴ്ചകൾക്ക് ശേഷം തഗ് ലൈഫ് ഒടിടിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ നേരത്തെ മൾട്ടിപ്ലെക്സുമായി ഒപ്പുവച്ച ധാരണ ലംഘിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇതിനിടെത്തുടർന്നാണ് 25 ലക്ഷത്തിന്റെ ഫൈൻ തഗ് ലൈഫിന് ലഭിച്ചിരിക്കുന്നത്.
200 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യയിൽ നിന്ന് ഇതുവരെ നേടാനായത് 47.2 കോടി മാത്രമാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം ചിത്രം 15.5 കോടി നേടിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ നെഗറ്റീവ് റിവ്യൂസ് മൂലം സിനിമയ്ക്ക് കുതിപ്പുണ്ടാക്കാൻ സാധിച്ചില്ല. ഇത് കമൽ ഹാസന്റെ തന്നെ സിനിമയായ ഇന്ത്യൻ 2 , സൂര്യയുടെ കങ്കുവ, ഗെയിം ചേഞ്ചർ എന്നീ സിനിമകളേക്കാൾ താഴെയാണ്.