+

ഭൂകമ്പമുണ്ടായപ്പോള്‍ ദോസ്ത് എന്നുപറഞ്ഞ് ഇന്ത്യ ചേര്‍ത്തുനിര്‍ത്തിയ തുര്‍ക്കി ഇപ്പോള്‍ പിന്നില്‍നിന്നും കുത്തുന്നു, പാകിസ്ഥാനിലേക്ക് ആയുധങ്ങള്‍ ഒഴുക്കി, പഹല്‍ഗാമിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കെ പാകിസ്ഥാനിലേക്ക് ആയുധങ്ങള്‍ എത്തിച്ച് തുര്‍ക്കി.

കളുടെ ആയുധങ്ങളാണ് തുര്‍ക്കി പാകിസ്ഥാന് നല്‍കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായുള്ള ഡ്രോണുകളെല്ലാം തുര്‍ക്കിയുടേതാണ്.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ശ്രീനഗര്‍ മുതല്‍ ജയ്‌സാല്‍മീര്‍, പത്താന്‍കോട്ട് വരെയുള്ള 36 പട്ടണങ്ങളിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രി വൈകി പാകിസ്ഥാന്‍ 300 മുതല്‍ 400 വരെ തുര്‍ക്കി ഡ്രോണുകളാണ് അയച്ചത്.

ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയര്‍ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും ഡ്രോണുകള്‍ കണ്ടെത്തി. വ്യോമ പ്രതിരോധ തോക്കുകള്‍ ഉപയോഗിച്ച് അമ്പത് ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി.

ഇന്ത്യന്‍ പ്രതിരോധം പരീക്ഷിക്കാനായി പാകിസ്ഥാന്‍ അയച്ചതാണ് ഇവയെന്നാണ് സൂചന. ഒരുമിച്ചുള്ള ഡ്രോണുകളെത്തുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധം പാളുമെന്ന് പാകിസ്ഥാന്‍ കരുതുന്നു. പലതിലും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്, അവ പാകിസ്ഥാനിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങള്‍ റിലേ ചെയ്തിരിക്കാം. ഏത് കാലാവസ്ഥയിലും പകലും രാത്രിയിലുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ക്ക് 5 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്.

ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷമുണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ ആയുധങ്ങളുമായി തുര്‍ക്കി വിമാനം പാകിസ്ഥാനിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി കപ്പലും പാക് തീരത്തെത്തി. തുര്‍ക്കിയുടെ 10% ആയുധ കയറ്റുമതിയും പാകിസ്ഥാനിലേക്കാണ്.

2023 ഫെബ്രുവരിയില്‍ തുര്‍ക്കിയെ ഞെട്ടിച്ച് വന്‍ ഭൂകമ്പമുണ്ടായപ്പോള്‍ ദോസ്ത് എന്നുവിളിച്ച് ആദ്യം സഹായവുമായി ഓടിയെത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തുര്‍ക്കിയില്‍ 7.8 തീവ്രതയുള്ള ഭൂകമ്പവും തുടര്‍ഭൂകമ്പങ്ങളും ഉണ്ടായപ്പോള്‍, ഇന്ത്യ 'ഓപ്പറേഷന്‍ ദോസ്ത്' എന്ന പേര് നല്‍കി തുര്‍ക്കിക്ക് വിപുലമായ സഹായം നല്‍കി.

നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ 150-ലധികം ഉദ്യോഗസ്ഥര്‍ തുര്‍ക്കിയിലെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനും രക്ഷിക്കാനുമാണ് ഇവര്‍ ഓടിയെത്തിയത്. ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ ടീം, 30 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, 130 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍, മരുന്നുകള്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ഇവയെല്ലാം ഇന്ത്യ തുര്‍ക്കിയിലെത്തിച്ചു.

ഭൂകമ്പ ബാധിതരായപ്പോള്‍ എല്ലാ സഹായവും ചെയ്ത ഇന്ത്യയെയാണ് തുര്‍ക്കി പിന്നില്‍നിന്നും കുത്തുന്നത്. പാകിസ്ഥാനുള്ള സഹായമെല്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുകൂടിയാണ്. പഹല്‍ഗാമില്‍ തീവ്രവാദ ആക്രമണം ഉണ്ടായപ്പോള്‍ അപലപിക്കാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നുകൂടിയാണ് തുര്‍ക്കി. ഇസ്ലാം രാഷ്ട്രമായ തുര്‍ക്കി പാകിസ്ഥാനെ സഹായിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ഇസ്ലാമിക സാഹോദര്യം എന്ന പേരിലാണ് പ്രധാന സഹായം.

പാകിസ്ഥാന്‍ സൈപ്രസ് വിഷയത്തില്‍ തുര്‍ക്കിയെ പിന്തുണച്ചപ്പോള്‍, തുര്‍ക്കി കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനേയും പിന്തുണച്ചു. പാകിസ്ഥാനിലേക്ക് വന്‍തോതില്‍ ആയുധങ്ങളും തുര്‍ക്കി കയറ്റുമതി ചെയ്യുന്നു. പാകിസ്ഥാനെ പിണക്കിയാല്‍ സഹസ്രകോടികളുടെ ആയുധക്കച്ചവടത്തെ ബാധിക്കുമെന്ന് തുര്‍ക്കി ഭയക്കുന്നു.

തുര്‍ക്കി പാകിസ്ഥാന് ഡ്രോണുകള്‍, എ16 വിമാനങ്ങള്‍, മിസൈലുകള്‍, മറ്റു യുദ്ധവിമാനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എക്കാലവും പാകിസ്ഥാനൊപ്പമാണ് നിലകൊണ്ടത്.

പാകിസ്ഥാനെ പിന്തുണയ്ക്കുന്നത് യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവരുമായുള്ള ഇന്ത്യയുടെ ബന്ധം ചെറുക്കാന്‍ സഹായിക്കുമെന്നാണ് തുര്‍ക്കിയുടെ കണക്കുകൂട്ടല്‍. പാകിസ്ഥാനെ പിന്തുണയ്ക്കുന്ന അസര്‍ബൈജാനുമായുള്ള ബന്ധവും തുര്‍ക്കിക്ക് പ്രധാനമാണ്.

facebook twitter