റാപ്പിഡോ ഡ്രൈവര്‍ മര്‍ദിച്ചെന്ന പരാതിയില്‍ 'ട്വിസ്റ്റ്'; ആദ്യം ആക്രമിച്ചത് യുവതി, സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി

08:05 AM Jun 17, 2025 | Suchithra Sivadas

മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത റാപ്പിഡോ ബൈക്ക് ഡ്രൈവര്‍ പുറത്ത് വിട്ടത് നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍. പരാതികാരിയുടെ ആരോപണങ്ങള്‍ പലതും വ്യാജമാണെന്നും യുവതിയാണ് ആദ്യം തന്നെ ആക്രമിച്ചതെന്നും റാപ്പിഡോ ഡ്രൈവര്‍ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് യുവാവ് പുറത്ത് വിട്ടിരിക്കുന്നത്.
വീഡിയോയില്‍ യുവതി ഡ്രൈവറോട് കയര്‍ക്കുന്നതും രണ്ട് പ്രാവിശ്യം ഇയാളെ തല്ലുന്നതും കാണാം. പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ എത്തി ഇവരോട് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുന്ന ദിവസം രാവിലെ 9 മണിയോടെയാണ് പരാതികാരിയുടെ റാപ്പിഡോ റൈഡ് റിക്വസ്റ്റ് കിട്ടുന്നത്. ബൈക്കില്‍ കയറിയപ്പോള്‍ മുതല്‍ യുവതി നിര്‍ത്താതെ പരാതികള്‍ പറയുകയായിരുന്നുവെന്നും യുവതിയെ വേഗം ഓഫീസില്‍ എത്തിക്കാനായി താന്‍ കുറുക്കുവഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

ട്രാഫിക് ഒഴിവാക്കാന്‍ സ്ഥിരമായി താന്‍ ഈ വഴി യാത്രകാരെ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തവണ ബൈക്കിനെ ബ്ലോക്ക് ചെയ്ത് ഒരു കാര്‍ മുന്നില്‍ വന്നുപ്പെട്ടു. അതിനാല്‍ യുവതിയുടെ ഓഫീസിലെത്താന്‍ വെറും നൂറ് മീറ്റര്‍ മാത്രം ഉള്ള ഒരിടത്ത് വണ്ടി നിര്‍ത്തി. പിന്നാലെയാണ് യുവതി ഡ്രൈവറോട് കയര്‍ത്ത് വാഹനത്തിന് മുന്നിലേക്ക് വന്നത്. തുടര്‍ന്ന് എവിടെ നിന്നാണ് ഡ്രൈവിംഗ് പഠിച്ചതെന്നും എന്തിനാണ് ഇവിടെ വാഹനം നിര്‍ത്തിയതെന്നും ചോദിച്ച് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ പറയുന്ന പോലെ താനും യുവതിയെ മര്‍ദിച്ചുവെന്ന് യുവാവ് സമ്മതിച്ചു. പക്ഷെ തന്നെ തുടര്‍ച്ചയായി മര്‍ദിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നാണ് ഡ്രൈവറുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.