അസമിലെ ഗോള്‍പാറയില്‍ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പൈക്കാനിലാണ് സംഭവം.ഷാക്കുവർ ഹുസൈൻ, കുതുബുദ്ദീൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. വനഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് കുടിയൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഒഴിപ്പിക്കാനെത്തിയവരെ ജനക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് സ്വയം പ്രതിരോധം എന്ന നിലയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
അസം പൊലീസിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കുടിയൊഴിപ്പിക്കലിനായി എത്തിയത്. ഇതിനെതിരെ അവിടെ താമസിച്ചുപോരുന്നവര്‍ സംഘടിച്ചതോടെയാണ് അക്രമാസക്തമായത്. കൃഷ്ണായ് പരിധിയില്‍ വരുന്ന പൈക്കൻ റിസർവ് വനത്തിനുള്ളിലെ 140 ഹെക്ടറിലധികം ഭൂമി കയ്യേറ്റം ചെയ്തുവെന്നാരോപിച്ചാണ് സ്ഥലം ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
അസമിലെ ഗോള്‍പാറയില്‍ വ്യാപക കുടിയൊഴിപ്പിക്കലാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കലില്‍ 1000 കുടുംബങ്ങളുടെ കുടിലുകള്‍ ഇതിനരം ഇടിച്ചുനിരത്തിയിട്ടുണ്ട്. കൃഷ്ണായ് വനമേഖലയിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ഇന്ത്യയില്‍ ആന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഗോള്‍പാറയെന്നും അധികൃതർ വ്യക്തമാക്കുന്നു. വനമേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ഒഴിപ്പിച്ച് മുളകള്‍ വെച്ചുപിടിപ്പിക്കാനും കാടാക്കി മാറ്റാനുമാണ് സർക്കാർ തീരുമാനം.