ഇത് യുഡിഎഫാണ്, ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും : വി ഡി സതീശൻ

01:12 PM Jun 23, 2025 |


മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളുമുള്ളപ്പോൾ യുഡിഎഫ് ജനഹൃദയം കവരും. ഇത് യുഡിഎഫാണ്. ഒറ്റ പാർട്ടിയെ പോലെ പ്രവർത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി. 2026ൽ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. 2011ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ൽ ഫുട്ബോൾ ലോകകപ്പ് ഉയർത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിൻറെ സന്തോഷം പങ്കുവെച്ചത്.

2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിൻറെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്. 2005 ൽ സിപിഎം സിറ്റിങ് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ പഞ്ചായത്തംഗവും തുടർന്ന് പഞ്ചായത്ത് പ്രസിഡൻറുമായത്. നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ 'ജ്യോതിർഗമയ' പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടൻ ഷൗക്കത്ത് ദേശീയ തലത്തിൽ അറിയപ്പെട്ടത്. അഞ്ച് വർഷം നിലമ്പൂർ പഞ്ചാത്ത് പ്രസിഡന്റും തുടർന്ന് നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ പ്രഥമ നഗരസഭ ചെയർമാനുമായിരുന്നു.

ആര്യാടൻ മുഹമ്മദിൻറെ രാഷ്ട്രീയ ജീവിതം അസ്തമിച്ചു തുടങ്ങിയപ്പോൾ നിലമ്പൂരിൽ അദ്ദേഹത്തിൻറെ സീറ്റിൽ മത്സരിച്ചു. കോൺഗ്രസിലും ലീഗിലും ഇത് ചൊല്ലി കലഹം ഉണ്ടായി. ആ അവസരം മുതലെടുത്ത് പി വി അൻവർ നിലമ്പൂരിൽ നോട്ടമിട്ടപ്പോൾ ഷൗക്കത്തിന് ആരാടന്റ അതേ വഴി പിന്തുടരാം എന്ന സ്വപ്നം തൽക്കാലത്തേക്ക് കൈവിടേണ്ടി വന്നു. 2021 ലും ഷൗക്കത്ത് സീറ്റ് മോഹിച്ചുവെങ്കിലും ഡിസിസി പ്രസിഡൻറായിരുന്ന വി വി പ്രകാശിനാണ് അന്ന് നറുക്കുവീണത്. പിന്നാലെ ഷൗക്കത്ത് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തു. പിന്നീട് ആ പദവി കോൺഗ്രസ് നേതൃത്വം വിഎസ് ജോയ്ക്കു കൈമാറി. അൻവർ സ്ഥാനമൊഴിഞ്ഞതോടെ നിലമ്പൂരിലെ എതിരാളി ഇല്ലാതായി. ആര്യാടൻറെ മകനെന്ന വിലാസം കൂടി മുൻനിർത്തി ഷൗക്കത്തിൽ നിലമ്പൂരിൽ ജയമുറപ്പിച്ചു.