+

കനത്ത ചൂട് താങ്ങാനായില്ല, നദിയില്‍ കുളിക്കാനിറങ്ങിയ ആറ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

വയലില്‍ ജോലി ചെയ്ത ശേഷം പെണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. 

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ ആറ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. വയലില്‍ ജോലി ചെയ്ത ശേഷം പെണ്‍കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. 


കനത്ത ചൂടില്‍ ആശ്വാസത്തിനായാണ് ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയതെന്നാണ് വിവരം. ആദ്യം തീരത്ത് കളിക്കുകയും വീഡിയോ എടുക്കുകയും ചെയ്യുന്നതാണ് ആദ്യം കണ്ടതെന്നും പിന്നീട് റീലെടുക്കാന്‍ ആഴത്തിലേക്ക് പോയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവം നടന്നയുടന്‍ നാട്ടുകാരും അധികൃതരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ആറ് പെണ്‍കുട്ടികളും ഒരേ കൂട്ടുകുടുംബത്തില്‍പ്പെട്ടവരും സമീപ ഗ്രാമവാസികളുമായിരുന്നു.  

'നദിക്കരയില്‍ അവര്‍ ജോലി ചെയ്തിരുന്ന ഒരു കൃഷിയിടമുണ്ട്. അമിതമായ ചൂട് കാരണം, ചൂട് മാറ്റാന്‍ അവര്‍ വെള്ളത്തില്‍ ഇറങ്ങി. അത്തരമൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല' എന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെത്തി പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. ആറ് പെണ്‍കുട്ടികളും മുങ്ങിമരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ദുരന്ത  ബാധിത കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

facebook twitter