+

ദൈവത്തെ വേദിയില്‍ മോശമായി അനുകരിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട് - ഋഷഭ് ഷെട്ടി

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസം കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനം രണ്‍വീര്‍ സിങ് വേദിയില്‍ അവതരിപ്പിച്ചിരുന്നു. സിനിമയിലെ ദൈവിക രൂപത്തെ 'പെണ്‍പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ മാപ്പ് ചോദിച്ച് രണ്‍വീര്‍ രംഗത്തെത്തുകയും ചെയ്തു.

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസം കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനം രണ്‍വീര്‍ സിങ് വേദിയില്‍ അവതരിപ്പിച്ചിരുന്നു. സിനിമയിലെ ദൈവിക രൂപത്തെ 'പെണ്‍പ്രേതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇതെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ മാപ്പ് ചോദിച്ച് രണ്‍വീര്‍ രംഗത്തെത്തുകയും ചെയ്തു.

ഈ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. ദൈവം എന്നത് ഏറെ സെന്‍സിറ്റീവായ വിഷയമാണെന്നും വേദിയില്‍ അനുകരിക്കുന്നതും പരിഹസിക്കുന്നതും കാണുമ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീറിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഋഷഭിന്റെ പ്രതികരണം.

'കാന്താര പോലൊരു സിനിമ നിര്‍മിക്കുന്നതില്‍ നല്ല റിസ്‌ക്കുണ്ട്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളും ബഹുമാനത്തോടെയാണ് ചിത്രീകരിച്ചത്. അതുറപ്പാക്കാന്‍ നിരവധി മുതിര്‍ന്നവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ആളുകള്‍ ഇത്തരം സിനിമകള്‍ വേദിയില്‍ അനുകരിക്കാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ എവിടെ പോയാലും ആളുകളോട് അഭ്യര്‍ഥിക്കാറുണ്ട്. അത് ഞങ്ങളുമായി വളരെ വൈകാരികമായി ബന്ധപ്പെട്ടതാണ്'-ഋഷഭ് ഷെട്ടി വ്യക്തമാക്കി. ചില സമയത്ത് ഈ അഭ്യര്‍ഥന കണക്കിലെടുക്കാതെ ദൈവത്തെ പരിഹസിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ അസ്വസ്ഥത തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് രണ്‍വീര്‍ സിങ് സോഷ്യല്‍ മീഡിയിയല്‍ ക്ഷമ ചോദിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഋഷഭിന്റെ സിനിമയിലെ അവിശ്വസനീയമായ പ്രകടനത്തെ എടുത്തു കാണിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത രീതിയില്‍ ആ രംഗം അവതരിപ്പിക്കാന്‍ എത്രമാത്രം കഠിനാധ്വാനം വേണ്ടിവരുമെന്ന് എനിക്കറിയാം. അതിന് അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങള്‍. നമ്മുടെ രാജ്യത്തെ ഓരോ സംസ്‌കാരത്തോടും പാരമ്പര്യത്തോടും വിശ്വാസത്തോടും ഞാന്‍ എപ്പോഴും ആഴത്തില്‍ ബഹുമാനം പുലര്‍ത്തിയിട്ടുണ്ട്. ഞാന്‍ ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.'-എന്നാണ് രണ്‍വീര്‍ കുറിച്ചത്.

facebook twitter