ഇറാനിലെ യുഎസ് ആക്രമണം, യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ ജൂണ്‍ 30വരെ നിര്‍ത്തിവെക്കും

03:09 PM Jun 23, 2025 | Suchithra Sivadas

ഇറാനിലുണ്ടായ യുഎസ് ആക്രമണത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ചില വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് തുടരുമെന്ന് യുഎഇ വിമാനക്കമ്പനികള്‍ അറിയിച്ചു. അമേരിക്കയുടെ ഇടപെടല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സിറിയ, ഇറാഖ്, ഇറാന്‍, ഇസ്രായേല്‍, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതല്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വ്യോമയാന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിരുന്നു. 

സൈനിക സംഘര്‍ഷം തുടരുന്നതിനാല്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേസ് ജൂലൈ 15 വരെ തെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. റദ്ദാക്കിയ സ്ഥലങ്ങളിലേക്ക് അബുദാബി വഴി യാത്ര ചെയ്യുന്ന യാത്രക്കാരെ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കില്ലെന്നും ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ഇതര യാത്രാ ക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രായേല്‍, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂണ്‍ 30 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫ്‌ലൈദുബൈ വിമാനക്കമ്പനിയും പ്രഖ്യാപിച്ചു.