+

ഉത്തർപ്രദേശിൽ പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം :നാലുപേർക്കെതിരെ കേസ്

ഉത്തർപ്രദേശിൽ പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം :നാലുപേർക്കെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബല്ലിയ ജില്ലയിലാണ് സംഭവം. പന്ത്രണ്ടുവയസുകാരിയായ പെൺകുട്ടിയെ വീട്ടിനുളളിൽവെച്ച് ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പന്ത്രണ്ടുകാരി. ആ കേസിൽ മൊഴി നൽകാനിരിക്കെയാണ് കൊലപാതകം. എഫ്‌ഐആറിൽ പരാമർശിച്ചിരിക്കുന്ന നാല് പ്രതികളും പെൺകുട്ടിയുടെ അയൽവാസികളാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച്ചയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. വീട്ടുകാർ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാലുപേർ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് കെട്ടിത്തൂക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. പ്രതികളിൽ ഒരാൾ നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണ്. 

ആ കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബവും ആരോപിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഭീം ആർമിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടുമെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
 

facebook twitter