+

സ്വാതന്ത്ര്യദിനത്തിൽ അറവുശാലകൾ അടച്ചിടണമെന്ന ഉത്തരവ് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ് : ഉവൈസി

സ്വാതന്ത്ര്യദിനത്തിൽ അറവുശാലകൾ അടച്ചിടണമെന്ന ഉത്തരവ് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ് : ഉവൈസി

ഹൈദരാബാദ് : സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകളുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ നിർദേശത്തിനെതിരേ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. നഗരസഭ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഉവൈസി വിമർശിച്ചു. ‘ഇന്ത്യയിലെ പല നഗരസഭകളും അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും ആഗസ്റ്റ് 15ന് അടച്ചിടണമെന്ന് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നു. 

ദൗർഭാഗ്യവശാൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ്. മാംസം കഴിക്കുന്നതും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും തമ്മിൽ എന്ത് ബന്ധമാണുള്ളത്? തെലങ്കാനയിലെ 99 ശതമാനം ജനങ്ങളും മാംസം കഴിക്കുന്നവരാണ്. ഈ മാംസനിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്‌കാരം, പോഷകാഹാരം, മതം എന്നിവക്കുള്ള അവകാശങ്ങളെ ലംഘിക്കുന്നതാണ്’ -ഉവൈസി എക്സിൽ കുറിച്ചു.

Trending :
facebook twitter