
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളും സാധാരണനിലയിലായില്ല. തുടർച്ചയായി ഡയാലിസിസും നടത്തിവരികയാണ്.
നിലവിൽ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ട്, ആന്റിബയോട്ടിക്ക് എന്നിവ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ സംഘവും എസ്‍യുടി ആശുപത്രിയിൽ എത്തി വി. എസ് അച്യുതാനന്ദനെ പരിശോധിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.