വൈശാഖ മഹോത്സവത്തിന് സമാപനമായതോടെ ശനിയാഴ്ച്ച കൊട്ടിയൂരിൽ വറ്റടി ചടങ്ങ് നടത്തി. മഹോത്സവം പൂർത്തിയായി ബലി ബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതോടെ ഇക്കരെ കൊട്ടിയൂരിൽ നിത്യ പൂജകൾക്ക് തുടക്കമായി. ഇനി അടുത്ത വർഷം ചോതിനാളിൽ ചോതി വിളക്ക് തെളിയുന്നതുവരെ അക്കരെ സന്നിധിയിൽ ദേവകളുടെ ഉത്സവ കാലമെന്നാണ് വിശ്വാസം.
കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ സമാപിച്ച് താന്ത്രിക കർമ്മങ്ങൾ പൂർത്തിയായെങ്കിലും ശനിയാഴ്ച അക്കരെ സന്നിധിയിൽ വറ്റടി ചടങ്ങ് നടത്തി. ജന്മശാന്തിയായ പടിഞ്ഞിറ്റയും ഉഷകാമ്പ്രവും അക്കരെ സന്നിധിയിൽ എത്തി, അഷ്ടബന്ധം ഉപയോഗിച്ച് സ്വയംഭൂവിന് ആഭരണം ചെയ്തു. തുടർന്ന് ഒരു ചെമ്പ് ചോറ് നിവേദിച്ച ശേഷം ഇക്കരേക്ക് മടങ്ങി. ഇനി അക്കരെ സന്നിധി ഒറ്റപ്പിലാൻ സ്ഥാനികന്റെ അധീനതയിൽ ആയിരിക്കും. ഇനി അടുത്തവർഷം ഇടവചോതി നാളിൽ വിളക്ക് തെളിയുംവരെ അക്കരെ സന്നിധിയിൽ ദേവകളുടെ ഉത്സവകാലം എന്നാണു വിശ്വാസം.
അതുകൊണ്ടുതന്നെ മനുഷ്യർക്കാർക്കും ഇനി 11 മാസക്കാലം അക്കരെ സന്നിധിയിൽ പ്രവേശന അനുമതി ഇല്ല. ബലി ബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതോടെ ഇക്കരെ ക്ഷേത്രത്തിൽ നിത്യ പൂജകൾക്ക് തുടക്കമായി. 11 മാസവും ഇക്കരെ ക്ഷേത്രത്തിൽ ദർശന കാലമാണ്. അതെ സമയം, വൈശാഖ മഹോത്സവം സമാപിച്ചിട്ടും അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ഇപ്പോഴും കൊട്ടിയൂരിൽ എത്തുന്നത്.