+

‘വാക്‌സിൻ എടുത്തിട്ടും ഏഴുവയസുകാരി മരണപ്പെട്ടത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്ന സംഭവം’ : വി.ഡി സതീശൻ

പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നി

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസൽ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നു ഡോസ് വാക്‌സിൻ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്‌സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യ സംഭവമല്ല ഇന്നുണ്ടായത്. സർക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

“ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത്. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ പതിമൂന്ന് വയസുകാരിയും വാക്‌സിൻ എടുത്ത ശേഷമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രിൽ 29ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും ഇതേ രീതിയിലാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരിൽ 20 പേർക്കാണ് വാക്സിനെടുത്തിട്ടും ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വാക്‌സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത്. ഇതേ സർക്കാരും ആരോഗ്യ വകുപ്പുമാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്‌തെന്ന് അടുത്തിടെ സി.എ.ജി കണ്ടെത്തിയത്.

ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ചിരിക്കുന്നത്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് തെരുവ് നായകളെ നിയന്ത്രിക്കുന്നതിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയി. 2024ൽ തെരുവ് നായകളുടെ കടിയേറ്റ് 3,16,793 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയിൽ പോയവരുടെ കണക്ക് കൂടി പുറത്ത് വന്നാൽ എണ്ണം ഇരട്ടിയിലധികമാകും. വിഷയം പ്രതിപക്ഷം നിയമസഭയിൽ നിരവധി തവണ ഉന്നയിച്ചിട്ടും ഗൗരവത്തിൽ എടുക്കാൻ സർക്കാർ തയാറായില്ല. അതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. പേ വിഷബാധ നിയന്ത്രിക്കാൻ മൾട്ടി ഡിസിപ്ലിനറി രോഗ നിയന്ത്രണ സംവിധാനം നടപ്പിലാക്കാൻ ഇനിയെങ്കിലും സർക്കാർ തയാറാകണം.

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ കുത്തഴിഞ്ഞ അവസ്ഥയിലേക്കാണ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കൂപ്പു കുത്തിയിരിക്കുന്നത്. തിരുത്താൻ ആകാത്ത തകർച്ചയിലേക്കാണ് പിണറായി വിജയൻ സർക്കാർ ഈ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നത് സർക്കാർ ഓർക്കണം” -വി.ഡി. സതീശൻ പറഞ്ഞു.

facebook twitter