കണ്ണൂർ : ഭരണ വിരുദ്ധ വികാര വോട്ടുകൾ യു.ഡി എഫിന് ലഭിക്കാതിരിക്കാൻ യു.ഡി.എഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശൻ്റെ ഏകപക്ഷീയമായ നിലപാടുകൾ കാരണമായെന്ന് മുന്നണിക്കുള്ളിൽ നിന്നും കോൺഗ്രസിലും വിമർശനമുയരുന്നു. ഇതോടെ നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ ചുക്കാൻ പിടിച്ച പ്രതിപക്ഷ നേതാവിനെതിരെ അണിയറ നീക്കം ശക്തമായിരിക്കുകയാണ്.
മുൻ കെ.പി സി.സി അദ്ധ്യക്ഷൻ കണ്ണൂരിൽ മാധ്യമങ്ങളോട് ഈ കാര്യം തുറന്നടിച്ചിരുന്നു. പി. വി അൻവർ ജനസ്വാധീനമുള്ള നേതാവാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചു പാർട്ടി ആലോചിക്കണമെന്നുമാണ് കെ. സുധാകരൻ്റെ നിലപാട്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സുധാകരൻ ഈ നിലപാട് ആവർത്തിച്ചിരുന്നുവെങ്കിലും വി.ഡി സതീശൻ തള്ളിക്കളയുകയായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ ഉണ്ടായെന്നു പറഞ്ഞ കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് അൻവറിനെ കൂടെ കൂട്ടാഞ്ഞതിലുള്ള നീരസവും പറയാതെ പറഞ്ഞു. വി ഡി സതീശനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. അൻവറിനെ കൂടെ കൂട്ടാൻ എല്ലാ ശ്രമവും ഞാനും കുഞ്ഞാലികുട്ടിയും നടത്തിയിരുന്നുവെന്നും, ഇനിയുള്ള തീരുമാനങ്ങൾ നേതൃത്വം കൂടിയാലോചിച്ച് എടുക്കുമെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
അൻവർ വിഷയത്തിൽ സതീശന്റെ നീക്കങ്ങൾ പൊളിഞ്ഞെന്നും, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നുമാണ് മുസ്ലീം ലീഗ് നേതൃത്വത്തിൻ്റെ നിലപാട്. പ്രതിപക്ഷനേതാവ് വിഡി.സതീശന്റെ ഏകപക്ഷീയ നിലപാടുകൾ നിലമ്പൂരിൽ യുഡിഎഫിന്റെ വിജയ തിളക്കം കുറച്ചെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. അൻവർ വിഷയത്തിൽ സതീശന്റെ നീക്കങ്ങൾ പൊളിഞ്ഞെന്നും, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നുമാണ് ലീഗ് നേതൃത്വത്തിൻ്റെ വികാരം 'തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റിലും മുസ്ലീം ലീഗിന് തർക്കമുണ്ട്.
തെരഞ്ഞെടുപ്പ് രംഗത്ത് വി.ഡി സതീശൻമുതിർന്ന നേതാക്കളെ കേട്ടില്ല. പ്രകോപനപരമായ പ്രസ്താവനകൾ തുടരെ നടത്തി യുഡിഎഫിനെ വെട്ടിലാക്കി. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലെ പ്രതികരണം അതിരുകടന്നു. തുടങ്ങിയ കാര്യങ്ങളിൽ ലീഗ് നേതൃത്വത്തിന് സതീശനെതിരെ രോഷമുണ്ട്. പക്ഷെ നിർണായക തെരഞ്ഞെടുപ്പിൽ ലീഗ് തങ്ങളുടെ പരാമവധി ശക്തിയും നിലമ്പൂരിൽ പ്രയോഗിച്ചു. കോൺഗ്രസിലെ അസ്വാരസ്യങ്ങൾക്കിടയിൽ വിജയത്തിന്റെ വഴിയൊരുക്കിയത് തങ്ങളാണ് എന്ന അവകാശവാദവും ലീഗ് മുന്നോട്ടുവയ്ക്കുന്നു. ഇതിന്റെ സമ്മർദ്ദവും ഭാവിയിൽ കോൺഗ്രസ് അനുഭവിക്കേണ്ടിവരും.
അൻവറിനെ കൂടെ കൂട്ടണമെന്ന നിലപാട് ഉടൻ ലീഗ് യുഡിഎഫ് യോഗത്തിൽ മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം. ഇതിന്റെ സൂചനകൾ ലീഗ് നേതാക്കളുടെ പ്രതികരണത്തിൽ തന്നെയുണ്ട്.ഫലത്തിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ ലീഗും കോണഗ്രസിലെ മുതിർന്ന നേതാക്കളും ഒരു ഭാഗത്തും സതീശൻ മറുഭാഗത്തുമാണ്. ഇനിയും സതീശൻ ഏഷപക്ഷീയ നിലപാടുമായി മുന്നോട്ടുപോയാൽ തടയിടാൻ തന്നെയാണ് മറുവിഭാഗത്തിന്റെ നീക്കം.