'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം' ; സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശൻ

11:05 AM Dec 05, 2025 |


തിരുവനന്തപുരം : ശബരിമലയിൽ ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ​ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൻ തോക്കുകൾ വരാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബിജെപി-സിപിഎം അവിഹിത ബന്ധം പുറത്തായി എന്നും പ്രതിപക്ഷം പറഞ്ഞത് ശരിയായി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്നും സതീശൻ പറഞ്ഞു. എസ്ഐടിയുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വൻ സമ്മർദമുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

സിപിഎമ്മിന് നേർക്കും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമുന്നയിച്ചു. കേരളത്തിന് മുന്നിൽ സിപിഎം നാണംകെട്ട് നിൽക്കുകയാണെന്ന് പറഞ്ഞ വി ഡി സതീശൻ മുകേഷിനെ പാർട്ടി പുറത്താക്കിയോ എന്നും ചോദിച്ചു. രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാരിനെതിരായ വിഷയങ്ങൾ‌ ചർച്ചയാകാതിരിക്കാനുളള തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുകേഷിന്റെ പീഡനം തീവ്രത കുറഞ്ഞതെന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന്റെ പ്രസ്താവന, ചില്ലിട്ടുവെക്കണമെന്നും സതീശൻ പരിഹസിച്ചു. എം വി ഗോവിന്ദൻറെ സ്റ്റഡീക്ലാസ് ആണ് ഇതൊക്കെ. ജനം ഇതൊക്കെ കണ്ടു ചിരിക്കുകകയാണെന്നും സതീശൻ പറഞ്ഞു.