+

വെട്രിമാരന്റെ 'മാനുഷി' എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവം ; സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് കോടതി

നിര്‍മ്മാതാവ് മുഴുവന്‍ സിനിമയും പുതുതായി ചിത്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെട്രിമാരന്റെ 'മാനുഷി' എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. സിനിമ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പരിധിയില്‍പെടുന്നതാണെന്നും റിലീസിന് മുമ്പ് വെട്ടിമാറ്റേണ്ട ആക്ഷേപകരമായ രംഗങ്ങള്‍, ദൃശ്യങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമാക്കാതെ എങ്ങനെ സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാനാവും എന്ന് കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് അഞ്ച് കാരണങ്ങള്‍ കൊണ്ടാണ് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സിനിമ സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കും, അവഹേളനപരമായ രംഗങ്ങളുണ്ട്, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നു, രാജ്യത്തെ വടക്ക്, തെക്ക് എന്ന വിഭജനത്തിലേക്ക് നയിക്കുന്നു, രാജ്യതാത്പര്യത്തിനെതിരായ വികാരമുണ്ടാക്കുന്നു എന്നിവയാണ് അത്.

എന്നാല്‍ സിനിമ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന അവകാശത്തിന് കീഴില്‍പ്പെടുന്നതാണെന്നും അതിലെ ആക്ഷേപകരമായ ഭാഗങ്ങള്‍ വ്യക്തമാക്കാതെ സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് മുഴുവന്‍ സിനിമയും പുതുതായി ചിത്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെട്രിമാരന്റെ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയാണ് മാനുഷി നിര്‍മ്മിച്ചത്. ആന്‍ഡ്രിയ നായികയായ ചിത്രത്തില്‍ നാസര്‍, ഹക്കിം ഷാ, ബാലാജി ശക്തിവേല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇളയരാജയാണ് സംഗീതം. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജൂണ്‍ 11ന് അകം കോടതി പ്രതികരണവും ആവശ്യപ്പെട്ടു.

facebook twitter