കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റിൽ, അഞ്ച് ഫ്‌ലാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതിനാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറായ സ്വപ്‌ന(43) കൈക്കൂലി വാങ്ങിയത്. കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു.
കോര്‍പ്പറേഷനിലെ പതിവു കൈക്കൂലിക്കാരില്‍ ഒരാളായ ഇവര്‍ കുറച്ചുകാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട നിർമ്മാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയിൽ വെച്ച് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്.
കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.
പരാതിക്കാരനില്‍ നിന്നും ആദ്യം 25000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നമ്പര്‍ നല്‍കാന്‍ ഒരെണ്ണത്തിന് 5000 രൂപ എന്ന നിലയില്‍ പണം വേണമെന്നാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. താന്‍ സാധാരണ വാങ്ങുന്ന തുകയാണ് ഇതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, തുടര്‍ന്നു നടന്ന വിലപേശലില്‍ 15000 രൂപ മതിയെന്ന പറയുകയായിരുന്നു. ഇതോടെ ഇന്ന് രാവിലെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്.