+

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ന്നെന്ന് കോണ്‍ഗ്രസ്

ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തില്‍നിന്ന് വോട്ടുചോര്‍ന്നുവെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നടക്കം വോട്ടുചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. 300 വോട്ടുമാത്രമാണ് ഇന്ത്യാ സഖ്യം സ്ഥാനാര്‍ത്ഥി സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായിരുന്നു. 

152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ 15ആമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയില്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെ, ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍.

facebook twitter