+

മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തി ; 9ാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതി ; മൊഴിയെടുക്കാന്‍ പൊലീസ്

ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു. 

 ശ്രീകൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസുകാരി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക്ക് ഇംഗ്ലീഷ് സ്‌കൂളിനെതിരെ നാട്ടുകല്‍ പൊലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് നേരത്തെ പൊലീസ് കേസെടുത്തിരുന്നു. 
രക്ഷിതാക്കളെ കേട്ട ശേഷമായിരിക്കും സ്‌കൂളിനും ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെയും ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടെ എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാനേജ്‌മെന്റ് സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൊലീസ് സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗവും ചേരും. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. പരാതിയെ തുടര്‍ന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കിയിരുന്നു. 
പ്രിന്‍സിപ്പാള്‍ ഒപി ജോയിസി, ജീവനക്കാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെയാണ് പുറത്താക്കിയത്. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയ ആശിര്‍നന്ദയെ രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം സംഭവത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് സ്‌കൂള്‍ അധികൃതര്‍ തയാറായിട്ടില്ല.

Trending :
facebook twitter