ചെറുപുഴ : പൊലിസ് വാഹനത്തിൻ്റെ റൂട്ട് മാപ്പ് വാട്സ്ആപ്പിൽ ചോർത്തിയതിനെതിരെ നടപടി തുടങ്ങി.കാസർഗോഡ് ജില്ല പൊലീസ് മേധാവി വിജയ് ഭാരത് റെഡിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം ജില്ലയിൽ നടന്ന കോമ്പിംഗ് ഓപ്പറേഷൻ ഡ്യൂട്ടിക്കിടെ രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ്കുമാറും സംഘവും കോളിച്ചാൽ വച്ച് അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച യാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഫാമിലി എന്ന പേരുള്ള വാട്സപ്പ് ഗ്രൂപ്പ് കാണുകയായിരുന്നു.
ഗ്രൂപ്പ് തുറന്നു നോക്കിയപ്പോൾ രാജപുരം പോലീസ് സ്റ്റേഷൻ ജീപ്പിനും പാണത്തൂർ എയ്ഡ് പോസ്റ്റ് ജീപ്പിനും പ്രത്യേക കോഡ് നൽകി ജീപ്പുകളുടെ നീക്കങ്ങൾ യഥാസമയം ഗ്രൂപ്പിൽ ഷെയർ ചെയ്തതായി കണ്ടെത്തി.ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് പരിശോധിച്ചതിൽ പലരും മദ്യ, മയക്കുമരുന്ന് ഓൺലൈൻ ലോട്ടറി വ്യാപാരത്തിൽ ഏർപ്പെടുന്നവരാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിൽ ചിലർക്കെതിരെ മുൻപ് രാജപുരം പോലീസ് കേസെടുത്തിട്ടുണ്ട്.രാജപുരം ഇൻസ്പെക്ടർ പി.രാജേഷിൻ്റെ നേതൃത്വത്തിൽ മദ്യ, മയക്കുമരുന്ന്, ഓൺലൈൻ ലോട്ടറിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്ന അവസരത്തിൽ പ പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് ഈ ഗ്രൂപ്പെന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രൂപ്പിലെ 80 അംഗങ്ങളിൽ ഗ്രൂപ്പ് അഡ്മിന്മാർ ആയ അപ്പു റിഷി, സതി,വൈശാഖ്, സുജി എന്നീ അഡ്മിന്മാർക്കെതിരെയും, ഗ്രൂപ്പിൽ വോയിസ് മെസ്സേജുകൾ ഇട്ട മറ്റ് 16 പേർക്കെതിരെയുമാണ് കേസെടുത്തത്.ഗ്രൂപ്പ് അഡ്മിൻമാരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലിസ് അവരുടെ വീട്ടിൽ പോയെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രാജപുരം എസ്എച്ച്ഒ രാജേഷ് പി അറിയിച്ചു.