കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്കിൽ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടുപന്നിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചെന്നായയോ, കടുവയോ മറ്റോ പന്നിയെ കൊന്നു തിന്നതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ സ്ത്രീ ചക്ക പറിക്കാനായി കൃഷിയിടത്തിൽ എത്തിയപ്പോഴാണ് പന്നിയുടെ ജഡം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഇവർ എത്തുമ്പോഴേക്കും ജഡം കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി എല്ലുകളും മറ്റ് ശരീര ഭാഗങ്ങളും കണ്ടത്. മൂന്ന് മാസം മുൻപ് ഇതിനടുത്തുള്ള വിലങ്ങാടിനോട് ചേർന്ന പാനോത്ത് എന്ന പ്രദേശത്ത് യുവാവ് കടുവയെ കണ്ടിരുന്നു. വനം വകുപ്പ് അധികൃതർ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാട്ടുകാർ പല തവണ കടുവയുടെ ശബ്ദം കേട്ടതായി സൂചിപ്പിച്ചിട്ടുണ്ട്.