കട്ടപ്പന: ഇടുക്കിയിൽ ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് പറഞ്ഞു കാഞ്ചിയാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ലണ്ടനിൽ വർക്ക് വിസ വാഗ്ദാനം നൽകി കാഞ്ചിയാർ സ്വദേശിയായ യുവാവിൽ നിന്ന് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് ഐറിൻ തട്ടിയെടുത്തത്. ഐറിനിതെതിരെ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് യുവതി പണം തട്ടിയെടുത്തതായി പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്.
കോട്ടയം, പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യൻ (25) ആണ് അറസ്റ്റിലായത്. കട്ടപ്പന, കാഞ്ചിയാർ സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന ഐറിൻ നിരവധി പേരെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.വൈദ്യ പരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തിൽ വിട്ടയച്ചു. കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നിർദേശ പ്രകാരം കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ മുരുകൻ, എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ എസ് ഐ. ടെസ്ഡിമോൾ. സിവിൽ പോലീസ് ഓഫീസർമാരായ ബിബീന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്.