+

യുവതിയുടെ ആത്മഹത്യ, നടന്നത് താലിബാനിസം, ആണ്‍ സുഹൃത്തിനെ പരസ്യ വിചാരണ ചെയ്ത് നാണംകെടുത്തി, റസീനയ്‌ക്കെതിരെ അവിഹിത കഥ മെനയാന്‍ ബന്ധുക്കളും, എസ്ഡിപിഐയുടെ ക്രൂരത ഇങ്ങനെ

പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.

കണ്ണൂര്‍: പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.

പറമ്പായി റസീന മന്‍സിലില്‍ റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ ഒരുസംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പരസ്യ വിചാരണ ചെയ്ത് നാണം കെടുത്തിയന്നെ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എം.സി മന്‍സിലില്‍ വി.സി.മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ.ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ.റഫ്‌സാന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാള്‍ യുവതിയുടെ ബന്ധുവാണ്.

റസീനയ്‌ക്കെതിരെ വ്യാപകമായ അപവാദ പ്രചരണമാണ് ഇപ്പോള്‍ നടത്തുന്നത്. ആത്മഹത്യയില്‍ എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ വിചാരണ ചര്‍ച്ചയായതോടെ യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയാണ്.

ഞായറാഴ്ച വൈകിട്ടാണ് കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന ആണ്‍സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നതിനെ ചോദ്യം ചെയ്ത് അഞ്ചംഗ സംഘം സദാചാര വിചാരണ നടത്തിയത്. തുടര്‍ന്ന് റസീനയെ അസഭ്യവര്‍ഷം നടത്തി വീട്ടിലേക്ക് അയച്ചു. ആണ്‍ സുഹൃത്തിനെ സമീപത്തെ ബിഗ് നഴ്‌സറിയുടെ ഗ്രൗണ്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. മൊബൈലും ടാബും പിടിച്ചെടുത്തു.

രാത്രി എട്ടരയോടെ പറമ്പായിലെ എസ്.ഡി.പി.ഐ ഓഫീസില്‍ എത്തിച്ചും വിചാരണ തുടര്‍ന്നു. അര്‍ദ്ധരാത്രി ഇരുവരുടേയും ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രതികള്‍ പിടിച്ചെടുത്ത മൊബൈലും ടാബും പൊലീസ് കണ്ടെടുത്തു.

റസീനയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പില്‍ പ്രതികളുടെ പേരുകളടക്കം സദാചാര വിചാരണയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പിണറായി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.അജീഷ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇയാളെ പലതരത്തിലും ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

താലിബാനിസമാണ് നടന്നതെന്നും ഭര്‍ത്താവല്ലാത്ത ആളോട് മുസ്ലീം സ്ത്രീകള്‍ സംസാരിക്കാന്‍ പാടില്ലെന്നത് ചിലരുടെ ചിന്താഗതിയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി പ്രതികരിച്ചു.

തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭീകരത ബോദ്ധ്യപ്പെടുത്തുന്ന സംഭവമാണിത്. ആത്മഹത്യയെന്ന പേര് പറയാമെങ്കിലും ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പഞ്ചാലി വസ്ത്രാക്ഷേപം പോലെ ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ യുവതി അപമാനിതയായെന്നും ശ്രീമതി വ്യക്തമാക്കി.

 

facebook twitter