വര്‍ക്കല: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് ചവിട്ടി തള്ളിയിട്ടയാള്‍ പിടിയില്‍.വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ജനറല്‍ കമ്ബാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്.
സംഭവത്തില്‍ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ പിടിയിലായി. ഇയാള്‍ മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്.തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്.ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മുന്‍കാല പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കില്‍ നിന്നാണ് റെയില്‍വേ ജീവനക്കാർ കണ്ടെത്തിയത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായതെന്നും, തനിക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി എന്നും സഹയാത്രിക പറഞ്ഞു. പ്രതിയെ യാത്രക്കാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് റെയില്‍വേ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.