പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈൻ ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 32,45,343 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. നെന്മാറ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് മണ്ണൂർ നഗരിപുരം മുഹമ്മദ് അജ്മലിനെയാണ് പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിൽ വാട്‌സ് അപ് വഴിയാണ് അജ്മൽ പരാതിക്കാരനുമായി ബന്ധം സ്ഥാപിക്കുന്നത്.
വീട്ടിലിരുന്ന് ഓൺലൈനായി വരുമാനമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച ചെറിയ തുകകൾക്ക് ലാഭം കിട്ടി. പിന്നീടാണ് വലിയ തുക കൈമാറിയത്. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ പരാതിക്കാരൻ സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. നഷ്ടപ്പെട്ട തുകയുടെ വലിയ ഭാഗം പ്രതിയുടെ പത്തിരിപ്പാലയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായും ചെക്ക് ഉപയോഗിച്ച് ഉടൻ തന്നെ പിൻവലിക്കപ്പെട്ടതായും കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നതിനു വേണ്ടി തുടങ്ങിയ ബാങ്ക് അക്കൗണ്ടാണ് പത്തിരിപ്പാല ബാങ്കിലേതെന്ന് മുഹമ്മദ് അജ്മൽ പോലീസിനോട് പറഞ്ഞു. പാലക്കാട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ ടി. ശശികുമാർ, എസ്. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.