ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധനപീഡനത്തിൽ മനംനൊന്ത് 27കാരിയായ റിധന്യ എന്ന പെൺകുട്ടി ജീവനൊടുക്കി. ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിൽ മനംനൊന്താണ് റിധന്യ ജീവനൊടുക്കിയത്. കാറിൽ കീടനാശിനി കഴിച്ച് മരിച്ച നിലയിലായിരുന്നു റിധന്യയുടെ മൃതദേഹം കണ്ടെത്തിയത്.
ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് റിധന്യ ജീവനൊടുക്കിയത്. ഏറെനേരം ഒരു കാർ റോഡരികിൽ നിൽക്കുന്നത് കണ്ട ആളുകളാണ് കാറിനുള്ളിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് കവിൻകുമാറിനെയും, ഇയാളുടെ അച്ചൻ ഈശ്വരമൂർത്തി, അമ്മ ചിത്രാദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം ഏപ്രിലിലായിരുന്നു റിധന്യയും 28കാരനായ കവിൻകുമാറും തമ്മിലുള്ള വിവാഹം നടന്നത്. 800 ഗ്രാം സ്വർണവും ഒരു വോൾവോ കാറുമാണ് റിധന്യയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. എന്നാൽ ഭർത്താവും ബന്ധുക്കളും തന്നെ വീണ്ടും ഉപദ്രവിക്കുകയായിരുന്നുവെന്ന് റിധന്യ പറഞ്ഞിരുന്നു.
മരിക്കുന്നതിന് മുൻപ് തന്റെ അച്ഛന് ഏഴോളം ഓഡിയോ മെസേജുകൾ റിധന്യ അയച്ചിരുന്നു. ഭർതൃവീട്ടിലെ മാനസികപീഡനം സഹിക്കാൻ വയ്യെന്നും ജീവനൊടുക്കുന്നതിൽ ക്ഷമിക്കണമെന്നുമായിരുന്നു ഒരു ഓഡിയോ സന്ദേശത്തിൽ ഉണ്ടായിരുന്നത്.