ചണ്ഡീഗഢ് : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി) അമൃത്സർ നോർത്ത് എം.എൽ.എയും ഐ.പി.എസ് മുൻ ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ്ങിനെ അഞ്ച് വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിരോമണി അകാലിദൾ (എസ്.എ.ഡി) നേതാവ് ബിക്രം സിങ് മജീതിയയുടെ വസതിയിൽ വിജിലൻസ് ബ്യൂറോ സംഘം റെയ്ഡ് നടത്തിയ രീതിയെ ചോദ്യം ചെയ്തതിനാണ് സിങ്ങിന്റെ സസ്പെൻഷൻ. ബിക്രം സിങ് മജീതിയക്കെതിരെ മയക്കുമരുന്നു കേസും നിലവിലുണ്ട്.
മയക്കുമരുന്നിനെതിരായ പ്രചാരണത്തിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിങ്ങിനെ അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും പാർട്ടി വ്യക്തമാക്കി. സസ്പെൻഷൻ വാർത്ത സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നതിന് പിന്നാലെ, ‘‘കബീർ, ലോകം മരിക്കാൻ ഭയപ്പെടുന്നു, പക്ഷേ എന്റെ മനസ്സ് സന്തോഷത്തിലാണെ’’ന്നാണ് സിങ് ഫേസ്ബുക്കിൽ കുറിച്ചത്.അനധികൃത സ്വത്ത് സമ്പാദന കേസിൽ മജീതിയയുടെ വസതിയിൽ ജൂൺ 25ന് റെയ്ഡ് നടത്തിയതിന് ശേഷം വിജിലൻസ് ബ്യൂറോ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.