+

എ.ഡി.ജി.പി ശ്രീജിത്ത് എസ്.പിയായി തരം താഴുമോ ? ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എ.ഡി.ജി.പിയായ എസ് ശ്രീജിത്തിനെ തരം താഴ്ത്തി നടപടി സ്വീകരിക്കണമെന്ന പരാതി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കാൻ  കേരള സർക്കാറിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 


തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എ.ഡി.ജി.പിയായ എസ് ശ്രീജിത്തിനെ തരംതാഴ്ത്തി നടപടി സ്വീകരിക്കണമെന്ന പരാതി പരിശോധിച്ച് ഉചിതമായി നടപടി സ്വീകരിക്കാൻ  കേരള സർക്കാറിനോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 

അഭിഭാഷകനായ കെ.എം ഷാജഹാൻ സെൻട്രൽ വിജിലൻസ് കമ്മിഷന് നൽകിയ  പരാതിയും തുടർ നടപടിക്കായി നിലവിൽ സംസ്ഥാന സർക്കാറിൻ്റെ പരിഗണനയിലാണുള്ളത്.

ഇക്കാര്യം വിവരാവകാശ നിയമപ്രകാരം 24 -05- 2025ന് പൊതുഭരണ (എ.ഐ.എസ്.സി വകുപ്പ് ) AlS-C 1/80/ 2025-GAD പ്രകാരം കെ.എം ഷാജഹാന് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 

യു.പി.എസ്.സി ചെയർമാന് കെ.എം ഷാജഹാൻ നൽകിയ പരാതിയിൽ അതീവ ഗുരുതരമായ കാര്യങ്ങളാണ് അന്വേഷണ  റിപ്പോർട്ടുകൾ  സഹിതം ചൂണ്ടികാണിച്ചിരുന്നത്. ആ ഗൗരവം ഉൾക്കൊണ്ടു തന്നെയാണ് യു.പി.എസ്.സി ഈ പരാതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നത്. തുടർന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ADGP Sreejith

ഐ.പി.എസ് ഓഫീസർമാരുടെ ഉദ്യോഗക്കയറ്റം സംസ്ഥാന സർക്കാർ നൽകുന്ന ക്ലിയറൻസ് പ്രകാരമാണ് നടക്കാറുള്ളത്. എന്നാൽ, ശ്രീജിത്തിനെതിരായ ഗുരുതര  അന്വേഷണ റിപ്പോർട്ടുകൾ കേന്ദ്ര ആഭ്യന്തരമന്താലയത്തെയും യു.പി.എസ്.സിയെയും അറിയിക്കാതിരിക്കുകയും. ഈ അന്വേഷണ റിപ്പോർട്ടുകളെ മറികടക്കാൻ  നിയമ വിരുദ്ധമായി മറ്റു പല  അന്വേഷണ റിപ്പോർട്ടുകൾ  ഉന്നത തലത്തിൽ സ്വാധീനം ചെലുത്തി  സൃഷ്ടിച്ചാണ് ഡി.ഐ.ജി മുതൽ എ.ഡി.ജി.പി വരെയുള്ള ഉദ്യോഗക്കയറ്റം ശ്രീജിത്ത് സമ്പാദിച്ചതെന്നാണ് കെ.എം ഷാജഹാൻ പരാതിയിൽ ആരോപിച്ചിക്കുന്നത്. ഈ പരാതിക്ക് ഒപ്പം ശ്രീജിത്തിന് എതിരായ വിവിധ അന്വേഷണ റിപ്പോർട്ടുകളും ഹാജരാക്കിയിട്ടുണ്ട്.

ഇതിൽ ഒന്ന് മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിനെ കൈക്കൂലി കേസിൽ കുടുക്കാൻ ശ്രമിച്ചതു സംബന്ധിച്ച റിപ്പോർട്ടുകളാണ്. ഡി.ഐ.ജി ആയിരിക്കെയാണ്  ശ്രീജിത്ത് മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിനെ കൈക്കൂലി കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നത്. ഇതു സംബന്ധിച്ച് അന്നത്തെ കോഴിക്കോട് വിജിലൻസ് എസ്.പി തന്നെ ശ്രീജിത്തിനെതിരെ മൊഴി നൽകിയിരുന്നതുമാണ്. ഇതുൾപ്പെടെ മുൻനിർത്തിയാണ് ശ്രീജിത്തിനെ 2013 ഫിബ്രുവരിയിൽ സർക്കാർ സസ്പെൻ്റ് ചെയ്തിരുന്നത്.

എന്നാൽ പിന്നീട് താക്കീത് മാത്രം നൽകി ശ്രീജിത്തിനെ സർവ്വീസിൽ തിരിച്ചെടുക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തിരുന്നത്. ഇത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സഹപ്രവർത്തകനായ ഒരു ഡി.വൈ.എസ്.പിയെ കൈക്കൂലി കേസിൽ കുടുക്കാൻ ശ്രമിച്ചതടക്കം ഗുരുതര കുറ്റങ്ങൾക്ക് സർവീസിൽ നിന്നും കടുത്ത ശിക്ഷക്ക് വിധേയമാകേണ്ട ശ്രീജിത്തിന്  ഐ.ജിയായും എ.ഡി.ജി.പിയായും ഉദ്യാഗക്കയറ്റം നൽകിയത് പുനപരിശോധിക്കണമെന്നതാണ് ഷാജഹാൻ്റെ ആദ്യത്തെ ആവശ്യം. ഈ സംഭവത്തിൽ  വിജിലൻസ് ശ്രീജിത്തിന് എതിരെ കേസ് എടുക്കാതിരുന്നതും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.

ശ്രീജിത്ത് കോട്ടയം എസ്പി ആയിരിക്കെ എറണാകുളം വെണ്ണല ജനത റോഡിലെ വസ്തു തട്ടിയെടുത്ത സംഭവത്തിൽ  എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ  ദീർഘകാലം  പ്രതിയായിരുന്നു. ഈ കേസും സർവീസിൽ അദ്ദേഹത്തിൻ്റെ ഉദ്യോഗക്കയറ്റത്തെ ബാധിച്ചിരുന്നില്ല.

ഇതു സംബന്ധമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഇപ്രകാരമാണ് പറഞ്ഞിരുന്നത്.

 “ We feel that the said claim of the 11th respondent (S.Sreejith IPS) lacks credence. Even credulous fools may not believe that story”.  “ No man in his senses will believe the version of the 11th respondent (S.Sreejith IPS) that possession of the property was obtained without threat or coercion, but by voluntary surrender”. “ The above action of the 11th respondent ( S. Sreejith IPS) in occupying the building is plainly harassment from the part of the police. The police officers of Kochi city have supported the 11th respondent, otherwise he could not have occupied the building, as was done in this case. So the allegation of the petitioner regarding police harassment stands proved”. 

രൂക്ഷമായ ഭാഷയിൽ എസ്. ശ്രീജിത്തിനെ വിമർശിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശ്രീജിത്ത്  ഐപിഎസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ  പോലീസ് ഡയറക്ടർ ജനറലിനോട് നിർദ്ദേശിക്കുകയും, ഹർജിക്കാരന് ചെലവായി 25,000 രൂപ എസ്. ശ്രീജിത്ത് ഐപിഎസ് നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഈ സംഭവത്തിലും ശ്രീജിത്തിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിരുന്നില്ല. ഹർജിക്കാരന് 25000 രൂപ ശ്രീജിത്തിന് അടക്കേണ്ടി വന്നിട്ടും ഈ കേസിൽ പ്രതിയായി നിരവധി വർഷങ്ങൾ തുടർന്നിട്ടും, അതൊന്നും തന്നെ ശ്രീജിത്തിൻ്റെ ഉദ്യോഗക്കയറ്റത്തെ ബാധിക്കാതെ സംരക്ഷിക്കുകയാണ് അധികൃതർ ചെയ്തെന്നും ഹൈക്കോടതി വിധിന്യായത്തിന്റെ പകർപ്പ് ഹാജരാക്കി ഷാജഹാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ക്രിമിനൽ കേസിൽ നിന്നും ശ്രീജിത്ത് അടുത്തയിടെ ഊരിയത് തന്നെ വസ്തു ഹർജിക്കാരനായ പി.വി വിജുവിന് നൽകിയ ശേഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ADGP Sreejith  ,Will ADGP Sreejith be demoted to SP? Center asks for appropriate action

ശ്രീജിത്തിന് എതിരായി പരാതിയിൽ പറഞ്ഞിരിക്കുന്ന മറ്റൊരു സംഭവം കുവൈറ്റിൽ ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരിക്കാരനായ ടൈറ്റസ് എന്നയാളെ ശ്രീജിത്ത് കോട്ടയം എസ്.പിയായിരിക്കുമ്പോൾ നിയമ വിരുദ്ധമായി കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്ത് ഒരു സി.ഐയുടെ ഒപ്പം കുവൈറ്റിൽ എത്തിച്ചു എന്നതാണ്. ഈ സംഭവത്തിൽ അന്നത്തെ എറണാകുളം റേഞ്ച് ഐ.ജി ആയിരുന്ന വിൻസൻ്റ് എം പോൾ  അന്വേഷണം നടത്തുകയും കോട്ടയം എസ്.പിയായ  ശ്രീജിത്ത് ഐ.പി.എസ് അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തുകയും  എസ്പിക്കും സി.ഐക്കും എതിരായി   അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുകയുമുണ്ടായി.   എന്നാൽ ഈ റിപ്പോർട്ടിലും എസ്.  ശ്രീജിത്ത് ഐ.പി.എസിനെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ല.  ഇതും ഐജിയുടെ റിപ്പോർട്ട് സഹിതം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നു എങ്കിൽ ശ്രീജിത്തിന് ഡി.ഐ.ജിയായി ഉദ്യോഗക്കയറ്റം ലഭിക്കുമായിരുന്നില്ല.

ഷാജഹാൻ പരാതിയിൽ പറഞ്ഞ ഇക്കാര്യങ്ങളും റിപ്പോർട്ടുകളും പരിശോധിച്ച ശേഷമാണ് ഉചിതമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യമാണ് വിവരാവകാശ പ്രകാരം സർക്കാർ തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സെൻട്രൽ വിജിലൻസ് കമ്മിഷൻ അയച്ച മറ്റൊരു പരാതി സർക്കാർ പരിഗണനയിലാണെന്നും മറുപടി കത്തിൽ വ്യക്തമാക്കിയതും ഗൗരവകരമാണ്.

ഈ മറുപടി കത്തിൽ തന്നെ എ.ഡി.ജി.പി ശ്രീജിത്തിന് മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടില്ലന്നും, ഭക്തിഗാന കാസറ്റ് ഇറക്കാൻ ശ്രീജിത്ത് അനുമതി തേടിയിട്ടില്ലന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

അതായത് എ.ഡി.ജി.പി ശ്രീജിത്ത് ഭക്തി പ്രഭാഷണം നടത്തുന്നതായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന പരിപാടികൾക്കും, ശ്രീജിത്ത് പാടി പുറത്തിറക്കിയ ഭക്തിഗാന കാസറ്റിനും സർക്കാർ അനുമതി ഉണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.  പുതിയ സാഹചര്യത്തിൽ ഇക്കാര്യങ്ങൾക്കും അദ്ദേഹത്തിന് എതിരെ സർക്കാറിന് ഇനി നടപടി സ്വീകരിക്കേണ്ടതായി വരും. എന്നാൽ സർക്കാർ അദ്ദേഹത്തിനെതിരെ  നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെയും, സുപ്രീംകോടതിയെയും സമീപിക്കുമെന്ന്  ഷാജഹാൻ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

 ADGP Sreejith AND KERALAONLINENEWS

 

facebook twitter