+

ആചാര പെരുമയിൽ കൊട്ടിയൂർ; വൈശാഖ മഹോത്സവത്തിനാരംഭം കുറിച്ച് നീരെഴുന്നള്ളത്ത് നടന്നു, നെയ്യാട്ടം എട്ടിന്

ബരിമല കഴിഞ്ഞാൽ കേരളത്തിൽ ഉത്സവകാലത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. ബാവലി നദിയുടെ തീരത്ത്  അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ ക്ഷേത്രങ്ങൾ  ആതിഥേയത്വം വഹിക്കുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.

കണ്ണൂർ: ശബരിമല കഴിഞ്ഞാൽ കേരളത്തിൽ ഉത്സവകാലത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. ബാവലി നദിയുടെ തീരത്ത്  അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ ക്ഷേത്രങ്ങൾ  ആതിഥേയത്വം വഹിക്കുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.

ഇരുപത്തെട്ടു ദിവസത്തെ യാഗോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തിങ്കളാഴ്ച നീരെഴുന്നള്ളത്തോടെ തുടക്കമായി. കൂവയിലയില്‍ ബാവലിതീര്‍ഥം കൊണ്ടുപോയി സ്വയംഭൂവും പരിസരവും ശുദ്ധിയാക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.  

kottiyoor-vaisakha-mahotsavam-neerezhunnallath

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി അക്കരെ സന്നിധിയില്‍ നടക്കുന്ന ആദ്യ ചടങ്ങാണ്  നീരെഴുന്നള്ളത്ത്. രാവിലെ ഇക്കരെ സന്നിധിയില്‍ തണ്ണീര്‍കുടി ചടങ്ങ് നടന്നു . പടിഞ്ഞീറ്റ നമ്പൂതിരിപ്പാടിന്റേയും സമുദായി ഭട്ടതിരിപ്പാടിന്റേയും നേതൃത്വത്തില്‍ പുറപ്പെട്ട സംഘം മന്ദംചേരി കൂവപ്പാടത്തെത്തി കൂവയില പറിച്ചെടുത്ത് ഒറ്റപ്പിലാന്‍, ജന്മാശാരി, പുറംകലയന്‍ എന്നിവര്‍ കൂവയിലയില്‍ ശേഖരിച്ച ബാവലി തീര്‍ത്ഥവുമായി അക്കരെ മണിത്തറയിലെത്തി സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. 

kottiyoor-vaisakha-mahotsavam-neerezhunnallath

ഇതോടെ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘവും അക്കരെ എത്തി സ്വയംഭൂവില്‍ തീര്‍ത്ഥ അഭിഷേകം നടത്തി. തിടപ്പള്ളി അടുപ്പില്‍ നിന്ന് ഭസ്മമെടുത്ത് ശരീരത്തില്‍ പൂശിയശേഷം സംഘം പടിഞ്ഞാറേ നടവഴി ഇക്കരെ കടക്കും. രാത്രി ആയില്യാര്‍ കാവിലും പൂജ നടക്കും.

kottiyoor-vaisakha-mahotsavam-neerezhunnallath

എട്ടിന് അദ്ധരാത്രിയോടെയാണ് ഉത്സവത്തിലെ ആദ്യ പ്രാധാന ചടങ്ങായ നെയ്യാട്ടം. അന്ന് സന്ധ്യയോടെ വയനാട്ടിലെ മുതിരേരി കാവില്‍ നിന്നും പരാശക്തിയുടെ വാള്‍ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. വാള്‍ ഇക്കരെ ക്ഷേത്രസന്നിധിയില്‍ എത്തിയയുടന്‍ നെയ്യമൃത് വ്രതക്കാര്‍ അക്കരെ പ്രവേശിക്കും. തുടര്‍ന്ന് പടിഞ്ഞീറ്റ നമ്പൂതിരി, തേടന്‍ വാരിയര്‍, നമ്പീശന്‍ എന്നീ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ വിളക്കുവെക്കും. ചോതി വിളക്കില്‍ നിന്ന് നാളം പകര്‍ന്ന് മറ്റ് വിളക്കുകള്‍ തെളിയിക്കുകയും തിടപ്പള്ളിയിലെ തിരുവടുപ്പില്‍ തീകൂട്ടുകയും ചെയ്യും.

kottiyoor-vaisakha-mahotsavam-neerezhunnallath

തുടര്‍ന്ന് മണിത്തറ ഏറ്റുവാങ്ങലും ചോതി പുണ്യാഹവും. അതിനുശേഷം സ്ഥാനിക ബ്രാഹ്മണര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വയംഭൂ മൂടിയ അഷ്ടബന്ധം ആചാരപ്പെരുമയോടെ തുറക്കും. ഇതിന് നാളം തുറക്കല്‍ എന്നാണ് പറയുക. തുടര്‍ന്നാണ് നെയ്യഭിഷേകം നടക്കുക.

facebook twitter