ന്യൂഡൽഹി : ഇന്ത്യക്കാരൻ ശുഭാൻശു ശുക്ലയടക്കം നാലുപേരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയോം 4 സ്പേസ് മിഷൻ യാത്ര ജൂൺ 10ലേക്ക് മാറ്റി. നേരത്തേ മേയ് 29ന് നിശ്ചയിച്ചിരുന്ന യാത്ര ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു.ഫ്ലോറിഡയിലെ കെന്നഡി സ് പേസ് സെന്ററിൽ നിന്ന് സ് പേസ് എക്സിന്റെ ഡ്രാഗൺ പേടകം നാല് യാത്രികരെയും വഹിച്ചു കൊണ്ടുള്ള ആക്സിയോം ദൗത്യവുമായി (എ.എക്സ് -4) രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ അത് ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാവുന്ന മറ്റൊരു നിമിഷം കൂടിയാവുകയാണ്. കൂടെ, ഇന്ത്യൻ ശാസ്ത്രരംഗത്തിന് ഒരു വലിയ റെക്കോഡും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐ.എസ്.എസ്) ആദ്യ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല മാറാനൊരുങ്ങുകയാണ്.
ഈ ദൗത്യത്തിന്റെ പൈലറ്റ് ആണ് ശുഭാൻഷു ശുക്ല. നാസയുടെയും ഐ.എസ്.ആർ.ഒയുടെയും ആക്സിയോം സ് പേസിന്റെയും സംയുക്ത ദൗത്യമാണ് എ.എക്സ് -4. സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശത്തു പോയി നാലു പതിറ്റാണ്ടു കഴിഞ്ഞാണ് ശുഭാൻഷുവിന്റെ ഈ യാത്ര. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യസംഘത്തിലെ അംഗം കൂടിയാണ് ശുഭാൻഷു. മനുഷ്യരെ ബഹിരാകാശത്തയക്കാനുള്ള ഗഗൻയാൻ ദൗത്യത്തിൽ ശുഭാൻഷുവിന്റെ ഈ യാത്രാ അനുഭവങ്ങൾ മുതൽക്കൂട്ടാവുമെന്ന് ഐ.എസ്.ആർ.ഒ കരുതുന്നു.
നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ, ഹംഗറിയുടെ ടിബോർ കപു, പോളണ്ടിന്റെ സാവോസ് ഉസ്നൻസ്കി നിസ്നീവ്സ്കി എന്നിവരാണ് എ.എക്സ് -4 ദൗത്യത്തിലെ മറ്റുള്ളവർ. പെഗ്ഗി വിറ്റ്സനാണ് ദൗത്യത്തിന്റെ കമാൻഡർ. ഏഴ് പരീക്ഷണങ്ങൾക്കാകും ഐ.എസ്.ആർ.ഒ എ.എക്സ് -4 ദൗത്യത്തിൽ ശ്രദ്ധകൊടുക്കുകയെന്നാണ് വിവരം. ബഹിരാകാശ നിലയത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ചായിരിക്കും ഒരു പഠനം. ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന മൈക്രോ ആൽഗെയെ മൈക്രോഗ്രാവിറ്റി ബാധിക്കുന്നതെങ്ങനെ, ബഹിരാകാശ യാത്രികർക്കായുള്ള ഭക്ഷണത്തിനുള്ള വിത്തുകൾ മുളപ്പിക്കാനാകുമോ, സൂക്ഷ്മ ജലജീവികളുടെ അതിജീവനം തുടങ്ങിയവയാകും പഠനത്തിൽ ചിലത്.
ഉത്തർപ്രദേശിലെ ലഖ്നോ സ്വദേശിയാണ് ശുഭാൻഷു ശുക്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എൻ.ഡി.എ പരീക്ഷയിൽ വിജയിച്ച് സൈനിക പരിശീലനം പൂർത്തിയാക്കി. 2005ലാണ് നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടുന്നത്. ശേഷം ഫ്ലയിങ് ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശുക്ല ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. 2006 ജൂണിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ഫൈറ്റർ സ്ട്രീമിൽ ഫ്ലയിങ് ഓഫിസറായി പ്രവർത്തനം തുടങ്ങി. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭാൻഷു ശുക്ലയുടെ ദൗത്യം ഒരു സുപ്രധാന കുതിച്ചുചാട്ടമാണ്. സോവിയറ്റ് സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ പറന്നതിനു ശേഷം, മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ ആദ്യ തിരിച്ചുവരവാണിത്. അതിനുമപ്പുറം ശർമയുടെ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി, ശുക്ലയുടെ യാത്ര, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ബഹിരാകാശ രംഗത്തെ ആഗോള സഹകരണത്തിന്റെയും വാണിജ്യവത്കരണത്തിന്റെയും പുത്തൻ അധ്യായം രചിക്കുക കൂടിയാണ്.