തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലിൽ നിന്നും വീണുണ്ടായ അപകടമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.
മകൻ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നൽകിയത്. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കേസിൽ അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാമുകിയെയും അനുജനെയും കൊന്ന കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.
അച്ഛന്‍റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി.
തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താന്‍ ചെയ്ത ക്രൂരതകളഅ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻ്റെ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയിൽ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നിൽ ചെന്ന് ആക്രമിച്ചുകൊന്നു. ലത്തീഫിൻ്റെ മൊബൈലും കാറിൻ്റെ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈൽ ഫോണ്‍ അഫാൻ്റെ സാനിധ്യത്തിൽ പൊലീസ് ഇന്നലെ കണ്ടെത്തി.